തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ എന്ന വ്യാജേന പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി.

കേരള സർക്കാർ ഈ വിഷയത്തിൽ തൊഴിൽരഹിതരായ യുവതക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയാണുള്ളത്. പെൻഷൻപ്രായ വർധന എന്ന കാലങ്ങളായുള്ള ആവശ്യം പ്രളയത്തിന്റെ പേരും പറഞ്ഞ് നേടിയെടുക്കാനുള്ള നീക്കം പരിഹാസ്യമാണ്. സാമ്പത്തിക നില മെച്ചപ്പെടുത്താൻ പ്രായോഗികമായ നിർദേശങ്ങൾ സമർപ്പിക്കുകയായിരുന്നു ബന്ധപ്പെട്ടവർ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാക്കുന്ന ഇത്തരം ആവശ്യങ്ങൾ ദയവായി പിൻവലിക്കണം.

പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ പ്രളയത്തിന് ശേഷം കേരള സമൂഹം നേരിടുന്ന മറ്റൊരു മഹാദുരന്തമായിരിക്കും അതെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

ഈ വിഷയം ചർച്ച ചെയ്യാൻ എല്ലാ ജില്ലകളിലെയും എൽ.ഡി. സി റാങ്ക് ഹോൾഡേഴ്സ് യോഗങ്ങൾ വിളിച്ചു ചേർക്കാൻ ആവശ്യപ്പെടും. വിവിധ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകളുടെ സംയുക്ത വേദിക്ക് രൂപം നൽകും. വിഷയത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ അടിയന്തിരമായി കാണാനും യോഗം തീരുമാനിച്ചു