തിരുവനന്തപുരം: നോട്ടുനിരോധനവും സഹകരണ പ്രതിസന്ധിയും കണക്കിലെടുത്തു തിങ്കളാഴ്ച എൽഡിഎഫ് ഹർത്താൽ നടത്തും. 28നു ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിരുന്നു.

ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ എംപിമാർ മനുഷ്യച്ചങ്ങല തീർത്തിരുന്നു. തുടർന്നു നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് 28ന് ദേശവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.

അതതു സംസ്ഥാനങ്ങൾക്ക് പ്രതിഷേധം ഏതു രീതിയിൽ നടത്താമെന്നു തീരുമാനിക്കാമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു കേരളത്തിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി. കാലത്ത് ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ മുന്നോടിയായി 27 ന് വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

നോട്ട് പിൻവലിച്ചതിനു പിന്നാലെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കും കനത്ത തിരിച്ചടിയാണു മോദി സർക്കാർ നൽകിയത്. തുടർന്നു കേരള നിയമസഭ പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷിസംഘത്തെ അയക്കാൻ തീരുമാനിച്ചെങ്കിലും ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിലും പ്രതിഷേധം അറിയിക്കാൻ കൂടിയാണു ഹർത്താൽ. മതിയായ ബദൽ സംവിധാനം ഉണ്ടാകുന്നതുവരെയോ ഡിസംബർ 30 വരെയോ നിയമപരമായ എല്ലാ ഇടപാടുകൾക്കും പഴയ 500 രൂപ, 1000 രൂപ നോട്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നതാണ് ദേശീയപ്രക്ഷോഭത്തിലെ മുഖ്യആവശ്യം.