തിരുവനന്തപുരം: ബന്ധുനിയമന പ്രശ്‌നത്തിൽ മന്ത്രി ഇ.പി.ജയരാജന്റെ രാജിക്ക് പാർട്ടിയിൽ സമ്മർദമേറി. ജയരാജനെതിരെ വിജിലൻസ് ത്വരിതപരിശോധന നടത്തുന്ന കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടായേക്കും. ഈ സാഹചര്യത്തിൽ ജയരാജന് രാജി വയ്‌ക്കേണ്ടത് അനിവാര്യതയായി മാറും. ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടാൽ മാറി നിൽക്കേണ്ടി വരുമെന്ന് ജയരാജന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ സൂചന നൽകിയിട്ടുണ്ട്. പാർട്ടി തലത്തിലും അച്ചടക്ക നടപടിയുണ്ടായേക്കും. സ്വജനപക്ഷപാതം പിണറായി സർക്കാരിൽ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ജയരാജന്റെ രാജിക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉറച്ച നിലപാടിലാണ്. ത്വരപരിശോധന പ്രഖ്യാപിച്ചാൽ ജയരാജൻ മന്ത്രിയായി തുടരുന്നതിലെ ധാർമികതയും ചോദ്യംചെയ്യപ്പെടും. വിജിലൻസ് അന്വേഷണം നേരിട്ടഘട്ടത്തിൽ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സിപിഐ(എം). നേതാക്കളായിരുന്നു.

ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവ പ്രകാരം അന്വേഷണം അനിവാര്യമെന്നു വിജിലൻസ് നിയമോപദേഷ്ടാവിന്റെ നിലപാട്. ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാർക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നൽകിയെന്ന പരാതിയിലാണ് ഈ വകുപ്പുകൾ ബാധകമാവുക. വിജിലൻസ് നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിൻ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ വിജിലൻസ് ആസ്ഥാനത്തു രാവിലെ യോഗം ചേരും. ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരമാണു നിയമോപദേശം നൽകിയത്. പൊതു പ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവർക്കോ അന്യായമായി സഹായം ചെയ്യുക, സർക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവയുടെ ഉള്ളടക്കം.

സുധീറിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിക്കപ്പെടാൻ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങൾ പരിശോധിക്കേണ്ടി വരും. യോഗ്യതയില്ലെങ്കിൽ എങ്ങനെ സർക്കാർ ഉത്തരവിറങ്ങി, അതു റദ്ദാക്കാനുണ്ടായ സാഹചര്യം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള വിജിലൻസ് ഡയറക്ടർ ഇന്നു രാവിലെ എത്തും. പരാതിയിൽ അന്വേഷണം നിർബന്ധമാണെന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഇതിലും ബാധകമാണെന്ന് വിജിലൻസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ക്വിക്ക് വെരിഫിക്കേഷനിലേക്ക് വിജിലൻസ് കടക്കും. മറ്റാരെങ്കിലും കോടതിയിൽ പോയാൽ സമാന ഉത്തരവ് ലഭിക്കാൻ ഇടയുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് തീരുമാനിക്കുന്നത്. അങ്ങനെ വന്നാൽ പോലും ജയരാജന്റെ മൊഴി രേഖപ്പെടുത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ സിപിഎമ്മിൽ ചർച്ച സജീവമാകുന്നത്.

അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരം അധികാരസ്ഥാനത്തിരിക്കുന്നവർ തനിക്കോ മറ്റുള്ളവർക്കോ ലാഭമുണ്ടാക്കാൻ ചെയ്യുന്നനടപടികളിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. അഴിമതി നിരോധനനിയമം 13(2) പ്രകാരം ഒന്നുമുതൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. ജയരാജന്റെ കാര്യത്തിൽ സർക്കാറിനു നഷ്ടമുണ്ടാക്കിയില്ലെന്ന വാദം ഉന്നയിക്കപ്പെടാം.
എന്നാൽ 1963ൽ കേരള സർക്കാറും നാരായണൻ നമ്പ്യാർ എന്ന റവന്യു ഇൻസ്‌പെക്ടറും തമ്മിൽ നടന്ന കേസിൽ, സർക്കാറിനു നഷ്ടമുണ്ടാകുന്നില്ലെങ്കിലും വ്യക്തികൾക്ക് അനധികൃതമായി ലാഭമുണ്ടാകുന്ന നടപടികൾ അഴിമതിയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അഴിമതി നിരോധനനിയമപ്രകാരം കേരളത്തിൽ ഇതുവരെ മന്ത്രിമാരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ, ചില പൊതുമേഖലാ സ്ഥാപനമേധാവികൾക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.

ജയരാജന്റെ ഭാവി തീരുമാനിക്കുന്ന സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. ഇതിന്റെ മുന്നോടിയായുള്ള അനൗദ്യോഗിക ചർച്ചകളും വ്യാഴാഴ്ചയുണ്ടായേക്കും.ബുധനാഴ്ച മണിക്കൂറുകൾ നീണ്ട കൂടിയാലോചനകളാണ് എ.കെ.ജി. സെന്ററിൽ നടന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന തിരുത്തൽ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേരള ക്ലേ ആൻഡ് സെറാമിക്‌സിന്റെ ജനറൽ മാനേജരായി ചുമതലയേറ്റ ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി രാജിവച്ചത് ഈ സാഹചര്യത്തിലാണ്. അതിനിടെ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ സർക്കാർ അഭിഭാഷകരായി നിയമിച്ചതിനെതിരെ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകിയിട്ടുണ്ട്.

ബന്ധുത്വ വിവാദത്തിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗമായ പി.കെ.ശ്രീമതി എംപിക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ടോയെന്നും വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. ശ്രീമതി പാർലമെന്റ് അംഗമായതിനാൽ അഴിമതി നിരോധന നിയമത്തിലെ രണ്ടാം വകുപ്പ് പൊതുജനസേവകർക്കു നൽകുന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നു. പൊതുജനസേവകയുടെ മകനു നൽകിയ നിയമനമാണ് ആരോപണവിധേയമായിരിക്കുന്നത്. അതിനാലാണു ശ്രീമതിക്കെതിരെയും അന്വേഷണം നടത്തുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയെ നിയമിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറിയാണെങ്കിൽ പോലും മന്ത്രിയുടെ നിർദേശാനുസരണമാവും നടപടിയെന്നും അതുകൊണ്ടുതന്നെ മന്ത്രിക്കും നേരിട്ടു പങ്കുണ്ടെന്നു വിലയിരുത്തപ്പെടാമെന്നും നിയമവൃത്തങ്ങൾ പറഞ്ഞു.