കൊച്ചി: സിനിമ സീരിയൽ നടി ലക്ഷ്മി പ്രിയയെ സംവിധായകൻ പ്രസാദ് നൂറനാടിനെ അസഭ്യം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. എന്നാൽ സംഭവിച്ചത് എന്താണ്? ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കുകയാണ് ലക്ഷ്മി പ്രിയ.

സീരിയലിന്റെ സംവിധായകനായ പ്രസാദ് നൂറനാട് വളരെ നിർബന്ധിച്ചതുകൊണ്ടാണ് താൻ ആ സീരിയലിൽ അഭിനയിക്കാൻ തയ്യാറായത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കാത്തിരുന്നതിനു ശേഷമാണ് ഞങ്ങൾക്കൊരു മകളെ കിട്ടിയത്. മകൾക്ക് ഏഴുമാസം പ്രായമുള്ളപ്പോഴാണ് പ്രസാദ് 'അലുവയും മത്തിക്കറിയും' എന്ന പ്രോഗ്രാമിൽ അഭിനയിക്കണം എന്നു പറഞ്ഞു വരുന്നത്. കുഞ്ഞുണ്ട്, അവൾക്ക് ശ്വാസതടസ്സം സംബന്ധമായ പ്രശ്‌നങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് ഞാൻ ഒഴിവാകാൻ ശ്രമിച്ചിരുന്നു.

എന്നാൽ പ്രസാദ് നിർബന്ധിച്ചതിനെ തുടർന്ന് ആ സീരിയൽ ഏറ്റെടുക്കുകയായിരുന്നു. രാവിലെ എട്ടുമുതൽ ഒമ്പതുവരെയാണ് ഷെഡ്യൂൾ. സാധാരണ കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളെയൊക്കെ അവരുടെ വീട്ടിലും റൂമിലും എത്തിച്ചതിനുശേഷമാണ് എന്നെ കൊണ്ടുവിടാറുള്ളത്. അതിലൊന്നും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. സംഭവം നടക്കുന്നതിന് തലേദിവസം മോൾക്ക് നല്ല സുഖമില്ലായിരുന്നു. പനിയും ചർദ്ദിയുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും പിറ്റേന്ന് ഞാൻ ലൊക്കേഷനിലെത്തി. കൂടെയുണ്ടായിരുന്ന രണ്ട് ആർട്ടിസ്റ്റുകൾക്ക് അടുത്ത ഷെഡ്യൂളിൽ എത്താൻ കഴിയില്ലെന്നു പറഞ്ഞതിനാൽ ഷൂട്ടിങ് നീണ്ടു.

9.30 മുതൽ എന്റെ ഫോണിൽ തുടർച്ചയായി കോൾ വരുന്നുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഞാൻ റൂമിൽ ചെന്നു നോക്കിയപ്പോൾ ഭർത്താവ് ഒരുപാട് തവണ വിളിച്ചിരിക്കുന്നു. തിരിച്ചുവിളിച്ചപ്പോൾ കിട്ടുന്നുമില്ല. ഇതേത്തുടർന്ന് ടെൻഷനിലായ ഞാൻ എന്നെ പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നും മോൾക്ക് അസുഖമാണെന്നും വീട്ടിൽ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ദിലീപ് എന്നയാളോട് പറഞ്ഞു. ദിലീപ് ഇക്കാര്യം സംവിധായകനോട് പറഞ്ഞു. ആർട്ടിസ്റ്റുകളെ കൊണ്ടു വിട്ടിട്ടു പോയാൽ പോരേയെന്ന് അയാൾ ചോദിച്ചു. ഞാൻ കാര്യം വിശദീകരിച്ചു.

ഓട്ടോയോ ടൂവീലറോ അറൈഞ്ച് ചെയ്തു തന്നാൽ മതിയെന്നും പറഞ്ഞു. എന്നാൽ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. എന്റെ വിഷമം മനസിലാക്കാനേ ശ്രമിച്ചില്ല. കണ്ടുനിന്നവരും എനിക്കുവേണ്ടി സംസാരിച്ചു. അവരെ കൊണ്ട് വിട്ടോളൂ, ഞങ്ങൾ എന്നിട്ട് പൊയ്‌ക്കോളാം എന്നു പറഞ്ഞു. എന്നിട്ടും അയാൾ ചെവിക്കൊണ്ടില്ല. ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോൾ നിനക്ക് കുഞ്ഞുണ്ടെങ്കിൽ നീ വീട്ടിലിരിക്കണം എന്നായിരുന്നു പ്രസാദിന്റെ മറുപടിയെന്നും ലക്ഷ്മി പ്രിയ പറയുന്നു.