തൃശൂർ: 21 വർഷമായി ഭർതൃപീഡനം അനുഭവിക്കുന്ന തനിക്ക് ഇതുവരെ യാതൊരു നിയമസഹായവും ലഭിച്ചിട്ടില്ലെന്ന പരാതിയുമായി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് യുവതി പറയുന്നു. മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത് എന്ന പേരിലാണ് ഫേസ്‌ബുക്കിൽ പരാതി എഴുതിയിരിക്കുന്നത്. തൃശൂർ കൈപ്പമംഗലം സ്വദേശി സുനിതയാണ് മുഖ്യമന്ത്രിക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്.

ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് തന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നും പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും താങ്കളുടെ പാർട്ടിയുടെ സംസ്ഥാനഓഫീസായ എകെജി ഭവനിൽ ജോലി ചെയ്യുന്ന ഭർതൃ സഹോദരിയുടെയും 'ചിന്ത'യിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരി ഭർത്താവിന്റെയും അവിഹിത ഇടപെടൽ മൂലം നിയമപാലകർ ഏകപക്ഷീയ നിലപാടുകൾ എടുക്കുകയാണുണ്ടായതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് !

കഴിഞ്ഞ 21 വർഷമായി ഭർതൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ... ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു.. പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാർട്ടിയുടെ സംസ്ഥാനഓഫീസായ അഗഏ ഭവനിൽ ജോലി ചെയ്യുന്ന ഭർതൃ സഹോദരിയുടെയും 'ചിന്ത'യിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരി ഭർത്താവിന്റെയും അവിഹിത ഇടപെടൽ മൂലം നിയമപാലകർ ഏകപക്ഷീയ നിലപാടുകൾ എടുക്കുകയാണുണ്ടായത്. ഞാൻ നിസ്സഹായായി...രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു.. ശരീരമാസകലം പരിക്കേൽപിച്ചു ... എന്നിട്ടും പൊലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു...

ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിന്റെ വീട്ടലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകൾക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെൽറ്റിനാൽ തുരുതുരാ അടിച്ചു പൊളിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മർദ്ദനമുറകൾ... ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് .. ഇന്റിമേഷൻ പോയി രണ്ടു നാൾ കഴിഞ്ഞാണ അന്തിക്കാട് പൊലീസ് മൊഴിയെടുക്കുവാനെത്തിയത്... എടുത്ത കേസ് ആകട്ടെ ദുർബലമായ വകുപ്പുകളും ചേർത്ത്.
സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ഇടപെടൽ ഇത്തവണയും അതിശക്തമായിരുന്നു...അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സർക്കിൾ ഇൻസ്പെക്ടർ നൽകിയ മറുപടി 'മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്..

സർ... സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ
ഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത് ??

താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു...
എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ

സുനിത സി.എസ്
കൈപ്പമംഗലം
തൃശൂർ