തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മിനിട്സ് പോലുമില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അതെങ്ങനെ വിശ്വസിക്കും. മിനിട്സില്ലാതെ എങ്ങനെ യോഗം ചേരുമെന്നും ചെന്നിത്തല ചോദിച്ചു.

ലൈഫ് മിഷൻ ഇടപാടിൽ ഒരു കോടി രൂപയല്ല നാലേകാൽ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ പറയുന്നു. ഗൗരവതരമല്ലേ ഇത്. ധനകാര്യമന്ത്രി പറയുന്നു, എനിക്കും ഇത് അറിയാമായിരുന്നു എന്ന്. തട്ടിപ്പ് നടന്നു എന്ന് അറിഞ്ഞിട്ട് അദ്ദേഹം ആദ്യം ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായിരുന്നില്ലേ. അദ്ദേഹം അത് ചെയ്തില്ല, എന്തുകൊണ്ട് അറിയിച്ചില്ല. കോഴ സാക്ഷിയെന്നാണ് തോമസ് ഐസക്കിനെ വിശേഷിപ്പിക്കേണ്ടത്. ഈ മന്ത്രിയാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാൻ ഉദ്യോഗസ്ഥരെ വിടുന്നത്. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാൾ ഇപ്പോൾ കോഴ സാക്ഷിയായിരിക്കുന്നു. കോഴ ഇടപാട് നടന്നിട്ട് അറിഞ്ഞിട്ടും അറിയിക്കാതിരുന്ന ആൾ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിൽ എങ്ങനെ ജനങ്ങൾക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല ചോദിച്ചു.

ഇതോടെ വസ്തുതകൾക്ക് കൂടുതൽ ബലം വന്നിരിക്കുന്നു. നിയമമന്ത്രി എ.കെ ബാലനും ശരിവെച്ചിരിക്കുന്നു. കോഴയുമായി ബന്ധപ്പെട്ട് ഇവർക്കെല്ലാം അറിയാമായിരുന്നു എന്ന് ഇവർ തന്നെ പറയുന്നു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് അറിവില്ല എന്ന് എങ്ങനെ പറയും. ഭൂമി കൊടുത്തതല്ലാതെ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് സഹമന്ത്രിമാർ പോലും പറഞ്ഞുകഴിഞ്ഞു. സർക്കാരിന്റെ പൂർണ സമ്മതത്തോടെയാണ് യൂണിടെക്സ് തുടങ്ങിയത്.

ഉന്നതതലങ്ങളിൽ നടന്ന ഗൂഢാലോചനയാണ്. ആരാണ് ലൈഫ് പദ്ധതിയുടെ അധ്യക്ഷൻ? അത് മുഖ്യമന്ത്രിയാണ്. റെഡ്ക്രസന്റുമായി ചർച്ച വിളിച്ചത് മുഖ്യമന്ത്രി അല്ലേ. അവിടെവെച്ച് കമ്മീഷൻ തുകയിൽ തീരുമാനമുണ്ടായിട്ടുണ്ട് എന്ന വിവരംകൂടി വരുമ്പോൾ ആർക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുള്ളത്. ഇത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കോഴയിടപാടാണ്. ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രി ഇപ്പോഴാണോ ഫയൽ കാണേണ്ടത്. ഇപ്പോൾ ഫയൽ വിളിപ്പിച്ചത് വെറും തട്ടിപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു