കുവൈത്ത് സിറ്റി: കുവൈത്ത് ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് ദാരുണമായി മരിച്ചതിന്റെ ഞെട്ടലോടെ സുഹൃത്തുക്കൾ. അപ്രതീക്ഷിതമായി ലിഫ്റ്റ് ചലിച്ചതോടെയാണ് മലപ്പുറം ജില്ലക്കാരനായ യുവാവിന്റെ ജീവൻ പൊലിഞ്ഞത്. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് സംഭവം.

ആദ്യ ദിവസത്തെ നോമ്പ് മുറിച്ച ശേഷം ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് മുഹമ്മദ് ഷാഫി ലിഫ്റ്റിൽ അപകടത്തിൽപ്പെട്ടത്. മംഗഫ് ബ്ലോക് നാലിൽ ബഖാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓർഡറുമായി അപകടത്തിൽപ്പെട്ട കെട്ടിടത്തിലെത്തിയത്. ട്രോളിയിൽ വച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലക്കെട്ടിടത്തിൽ പഴയ മോഡൽ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നുള്ള ഒറ്റ വാതിൽ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റിൽ കുടുങ്ങിയ വേളയിൽ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു.

ഏറെ കാലമായി കുവൈറ്റിൽ ജോലി ചെയ്തുവരുന്ന ഷാഫി ഏതാനും മാസങ്ങൾക്ക് മുമ്ബാണ് നാട്ടിൽ വന്നു മടങ്ങിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് കുവൈറ്റിലെ സന്നദ്ധ പ്രവർത്തകരും മലയാളി സംഘടനകളും അറിയിച്ചു. . തെക്കേവളപ്പിൽ മുഹമ്മദ് കുട്ടിയാണ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഉമ്മാച്ചുവാണ് മാതാവ്. ഖമറുന്നീസയാണ് ഭാര്യ. മക്കൾ: ഷാമിൽ (ഒമ്പത് വയസ്സ്), ഷഹ്മ (നാലു വയസ്സ്), ഷാദിൽ (മൂന്നു മാസം). സഹോദരങ്ങൾ: റിയാസ് ബാബു, ലൈല, റംല, റഹീം.