തിരുവനന്തപുരം: വിദേശവനിതയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിച്ച് ദൈവത്തിന്റെ സ്വന്തം നാട്. വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തിൽ ചീത്തപ്പേരായി മാറുകയാണ് വിദേശവനിതയുടെ ദുരൂഹമരണം. ഇന്നലെ തിരുവല്ലത്ത് ആളൊഴിഞ്ഞയിടത്ത് തല വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കോവളത്തുവെച്ച് കാണാതായ ലിത്വേനിയൻ യുവതി ലിഗയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിന് ഡിഎൻഎ ഫലം എന്ന സാങ്കേതികത്വം മാത്രമാണ് ബാക്കി. സ്ത്രീസുരക്ഷയ്ക്കും ടൂറിസത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നടന്ന വിദേശവനിതയുടെ തിരോധാനവും ഒരു മാസത്തിനിപ്പുറമുണ്ടായ ദുരൂഹമരണവും ഏറെ ചർച്ചയാവുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പീഡനങ്ങൾക്കും സ്ത്രീസുരക്ഷയില്ലായ്മക്കുമെതിരേ ശക്തമായി നിലപാടറിയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിദേശവനിതയുടെ മരണം സംബന്ധിച്ച് ഒരക്ഷരം പോലും ശബ്ദിച്ചിട്ടില്ല. ലിഗയുടെ സഹോദരി എലീസയും ഭർത്താവ് ആൻഡ്രൂ ജോനാഥനും പൊലീസിനെതിരേ രൂക്ഷമായ ഭാഷയിലാണ് മാധ്യമങ്ങളോട ്പ്രതികരിച്ചത്. പൊലീസിന്റെ അനാസ്ഥയാണ് തന്റെ സഹോദരിയുടെ ജീവനെടുത്തതെന്നും പറ്റുന്നത് പോലെ എല്ലാവരോട് കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നുമായിരുന്നു അവരുടെ വാക്കുകൾ.