മംഗളൂരു: സിനിമകൾ പുറത്തിറങ്ങുമ്പോഴോ അതിന് മുമ്പോ ആയി ചുംബനങ്ങൾ വിവാദമാകാറുണ്ട്. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയും ഈ രംഗങ്ങൾ നിർമ്മാതാക്കൾ ഉപയോഗിക്കുകയും ചെയ്യും. അതാണ് പതിവ്, എന്നാൽ, ഇപ്പോൾ സൈബർ ലോകത്ത് വിവാദമാകുന്നത് മറ്റൊരു ചുംബന കഥയാണ്. യക്ഷഗാനത്തിനിടെയുണ്ടായ ചുംബനമാണ് കർണാകടയിൽ വിവാദമായി മാറിയിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ഈ യക്ഷചുംബനം ഇപ്പോൾ വൈലാണ്.

ബണ്ട്വാളിൽ പത്രധരി ജയന്ത എന്ന യക്ഷഗാനസംഘം അവതതരിപ്പിച്ച 'ഗാന നാട്യ വൈഭവ'ത്തിനിടെയാണ് ചുംബനരംഗം അരങ്ങേറിയത്. യക്ഷഗാനത്തിലെ ഗാനരംങ്ങൾ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതാണ് ഗാന നാട്യ വൈഭവം. പുരാണകഥയിലെ ഇന്ദ്രന്റെ മകനായ ജയന്തനും സുഷമയും തമ്മിലുള്ള പ്രണയവർണന അവതിപ്പിക്കുന്നതിനിടെയാണ് ചുംബനം കടന്നുവന്നത്. പ്രശസ്ത യക്ഷഗാന കലാകാരൻ രാകേഷ് റായ് അഡ്കയാണ് ജയന്തനായി വേഷമിട്ടത്. സുഷമയായി പ്രശാന്ത ഷെട്ടിയും.

പ്രേക്ഷകരായിരുന്ന യുവാക്കളാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്തത്. രംഗത്തിനെതിരേ യക്ഷഗാന പ്രേമികളും പാരമ്പര്യവാദികളും രംഗത്തുവന്നു. ഇതോടെ വിശദീകരണവുമായി ഇരുവരും രംഗത്തെത്തി. മനോധർമത്തിന്റെ ഭാഗമായുള്ള ചുംബനമായിരുന്നില്ല അതെന്നാണ് വിശദീകരണം.

യക്ഷഗാനം അവതരിപ്പിക്കുന്നതിനിടെ പ്രശാന്ത ഷെട്ടിയുടെ ചെവിയിൽ രഹസ്യമായി നിർദ്ദേശം നൽകിയതാണെന്നും പ്രേക്ഷകർ അത് തെറ്റിദ്ധരിച്ചതാണെന്നും രാകേഷ് റായ് അഡ്ക പറയുന്നു. പരിപാടി നീണ്ടുപോകാതെ ചുരുക്കാനാണ് ചെവിയൽ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, മനോധർമത്തിന്റെ ഭാഗമായി ചില കലാകാരന്മാരുടെ ഭാവന കൈവിട്ടുപോകുന്നതിന്റെ ഉദാഹരണമാണിതെന്നാണ് പാരമ്പര്യവാദികൾ ആരോപിക്കുന്നത്.