ലണ്ടൻ: ചില ചൈനീസ് ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സെൻസർഷിപ്പ് സോഫ്റ്റ്‌വെയർ ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് ചൈനീസ് ഫോണുകൾ ഉപയോഗിക്കരുതെന്ന് ലിത്വാനിയ പ്രതിരോധ മന്ത്രാലയം പൗരന്മാർക്ക് നിർദ്ദേശം നൽകി. യൂറോപ്പിൽ വ്യാപകമായി വിൽക്കുന്ന ചൈനീസ് മൊബൈൽ ഭീമനായ ഷവോമി കോർപ്പിന്റെ ചില ബ്രാൻഡുകളിലാണ് ''ഫ്രീ ടിബറ്റ് '', ലോംഗ് ലിവ് തായ്വാൻ ഇൻഡിപെൻഡൻസ് '', ''ഡെമോക്രസി മൂവ്മെന്റ് '' തുടങ്ങിയ വാക്കുകൾ കണ്ടെത്തുവാനും അത് സെൻസർ ചെയ്യുവാനുമുള്ള ചില സൊഫ്റ്റ്‌വെയറുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഷവോമിയുടെ എം ഐ 10 ടി 5 ജി ഫോണിലുള്ള ഈ പ്രത്യേകത യൂറോപ്പ്യൻ മേഖലയിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെങ്കിലും വിദൂരമായ സ്ഥലത്തിരുന്നും അത് ഏത് സമയവും പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. ലിത്വാനിയ പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ സൈബർ സെക്യുരിറ്റ് സെന്ററാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് പുതിയതായി ഫോണുകൾ വാങ്ങുന്നവർ ചൈനീസ് ഫോണുകൾ വാങ്ങരുതെന്നും ഇപ്പോൾ ഉപയോഗിക്കുന്നവർ സാധ്യമെങ്കിൽ അതുമാറ്റി മറ്റു ബ്രാൻഡുകൾ വാങ്ങി ഉപയോഗിക്കണമെന്നുമാണ് മന്ത്രാലയം പറയുന്നത്.

റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനെക്കുറിച്ച് ഷവോമിയുടെ വക്താക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷവോമി ഫോണിലെ ഡാറ്റകൾ മുഴുവൻ എൻക്രിപ്റ്റ് ചെയ്ത് സിംഗപ്പൂരിലുള്ള ഒരു സർവറിലേക്ക് അയയ്ക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചൈനയുടെ തന്നെ വാവായ് കമ്പനിയുടെ പി 40 5 ജി ഫോണിലും ഒരു സുരക്ഷാ ഭീഷണി കണ്ടെത്തിയിരുന്നു. എന്നാൽ മറ്റൊരു ചൈനീസ് ഫോൺ നിർമ്മാതാവയ വൺ പ്ലസ്സിന്റെ ഫോണിൽ കാര്യമായ ഭീഷണിയൊന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഉപഭോക്താവിന്റെ ഡാറ്റ ഒന്നു തന്നെ പുറത്തേക്ക് അയയ്ക്കുന്നില്ലെന്ന് വാവായ് കമ്പനിയുടെ ബാൾട്ടിക് മേഖല പ്രതിനിധി വെളിപ്പെടുത്തി. ഷവോമി ഫോണിലെ സോഫ്റ്റ്‌വെയർ സെൻസർ ചെയ്യുന്ന 449 പദങ്ങൾ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മിക്കതും ചൈനീസ് ഭാഷയിലുള്ളതാണ്. ഈ ഭീഷണി ലിത്വാനിയയ്ക്ക് മാത്രമുള്ളതല്ലെന്നും മുഴുവൻ രാജ്യങ്ങളേയും ബാധിക്കുന്നതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അടുത്തിടെ തായ്വാണ്ടെ പരമാധികാരവുമായി ബന്ധപ്പെട്ട് ചൈനയും ലിത്വാനിയയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരുന്നു.