കൊച്ചി: ലോകകേരളസഭയുടെ നടത്തിപ്പിൽ വൻ ധൂർത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അഡ്വർടൈസ്‌മെന്റ്, അലങ്കരണം, ട്രാൻസ്‌പോർട്ടേഷൻ, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങൾ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെൻഡർ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഭക്ഷണം ഒരു സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് കൊടുത്തതെന്നറിയുന്നു. അൻപതിനായിരത്തിൽ കൂടുതലുള്ള ചെലവുകൾക്ക് നിയമാനുസൃതം ടെൻഡർ വിളിക്കണം. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ലോക കേരള സഭ നടന്നതെന്നും കെ സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
നിയമസഭാ സ്പീക്കറുടെ അരലക്ഷത്തിന്റെ കണ്ണടയും നാലു ലക്ഷത്തിന്റെ ചികിൽസയും വാർത്തയായതിനുപിന്നാലെ പുതിയൊരു വൻ ധൂർത്തിന്റെ ഞെട്ടിക്കുന്ന വിവരം കൂടി പുറത്തേക്കുവരികയാണ്. നിയമസഭ മുൻകയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പിൽ വൻ ധൂർത്തും അഴിമതിയുമാണ് നടന്നിരിക്കുന്നത്. അഡ്വർടൈസ്‌മെന്റ്, അലങ്കരണം, ട്രാൻസ്‌പോർട്ടേഷൻ, വിമാനക്കൂലി തുടങ്ങിയ കാര്യങ്ങൾ മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും ടെൻഡർ വിളിക്കാതെയുമാണ് പണം ചെലവഴിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടുകയാണ്. പുതിയ രേഖകൾ തട്ടിക്കൂട്ടി ഉണ്ടാക്കി ഫയലിൽ വെക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്.

ഭക്ഷണം ഒരു സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് പതിനേഴുലക്ഷത്തിനാണ് കൊടുത്തതെന്നറിയുന്നു. അൻപതിനായിരത്തിൽ കൂടുതലുള്ള ചെലവുകൾക്ക് നിയമാനുസൃതം ടെൻഡർ വിളിക്കണം. അതുണ്ടായിട്ടില്ല. ഞെട്ടിക്കുന്ന വേറൊരുകാര്യം അതിഥികൾ ഭക്ഷണം കഴിച്ച പ്‌ളേററുകൾ മസ്‌കറ്റ് ഹോട്ടലിലെ തൊഴിലാളികളെക്കൊണ്ടാണ് കഴുകിച്ചത്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം തൊഴിലാളികൾക്കിടയിലുണ്ട്. മുഖ്യമന്ത്രിയുടെ ഒരു ഉപദേശിയും ആരോപണവിധേയരായ പതിവു കഥാപാത്രങ്ങളും തന്നെയാണ് ഇതിന്റെയും ഗുണഭോക്താക്കൾ. വിദേശത്തുജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെയാണ് ഡെലിഗേററ് ആയി വിളിക്കുന്നത് എന്നാണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരുന്നത്. എന്നാൽ വന്നവരിൽ വിദേശത്തു പൗരത്വമുള്ള നിരവധി പേരുണ്ടായിരുന്നു.

പ്രാഞ്ചി പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല. ചുരുക്കം ചില തൽപ്പരകക്ഷികളുടെ കച്ചവടതാൽപ്പര്യങ്ങൾക്ക് പവിത്രമായ നിയമസഭയെപ്പോലും ഉപയോഗപ്പെടുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്. കേരളം കടക്കെണിയിൽ നട്ടം തിരിയുന്ന ഈ വേളയിൽ ലോകകേരളസഭ സംബന്ധിച്ച ദുരൂഹതകൾ നീക്കാനും വരവുചെലവുകണക്കുകളും മററു വിശദാംശങ്ങളും പുറത്തുവിടാനും ബഹുമാനപ്പെട്ട സ്പീക്കർ തന്നെ മുൻകയ്യെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.