ന്യൂഡൽഹി: ഡൽഹിക്കുമേൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബിൽ ലോക്സഭയിൽ പാസ്സായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടിയാകുന്നതാണ് നീക്കം. ലോക്സഭയിൽ പാസ്സായ ബിൽ ഇനി രാജ്യസഭയിലും പാസാകേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവർണർക്ക് ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെക്കാൾ കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ബിൽ. കഴിഞ്ഞയാഴ്ചയാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെ മൂന്നു വർഷത്തിനകമാണ് കേന്ദ്ര സർക്കാർ ഈ ബിൽ കൊണ്ടുവന്നത്.

ഡൽഹി സർക്കാരിന്റെയും ലഫ്റ്റനന്റ് ഗവർണറുടെയും ഉത്തരവാദിത്വങ്ങൾ ബിൽ കൃത്യമായി നിർവചിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

എന്നാൽ ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്ന ബില്ലാണ് ഇതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ജനങ്ങൾ വോട്ടുചെയ്ത് വിജയിപ്പിച്ചവരിൽ നിന്ന് അധികാരം കവർന്നെടുത്ത് ജനങ്ങൾ തോൽപ്പിച്ചവർക്ക് നൽകുന്നതാണ് ലോക്സഭ പാസാക്കിയ ബില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ട്വീറ്റ് ചെയ്തു. ഡൽഹി സർക്കാർ എന്ത് നടപടികൾ സ്വീകരിക്കുന്നതിനു മുമ്പും ലഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം ആരായണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

ഡൽഹി മന്ത്രിസഭയുടെ തീരുമാനങ്ങൾ ലഫ്. ഗവർണറെ അറിയിക്കണമെങ്കിലും പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ലഫ്. ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് 2018 ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു.

ലഫ്റ്റനന്റ് ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാനാവില്ല. മന്ത്രിസഭയുടെ ഉപദേശങ്ങൾ സ്വീകരിക്കണം. രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ നടപ്പാക്കണം. സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള ഭിന്നതകൾ രാഷ്ട്രപതിക്ക് വിടണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.