മഞ്ചേരി: ചങ്ങനാശ്ശേരി സ്വദേശിയായ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയ കേസിലെ പ്രതികൾക്ക് കോടതി ജീവ പര്യന്തം ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമേ 1,45,000 രൂപ വീതം പിഴയും അടക്കണം. പെരുവണ്ണാമൂഴി ചക്കിട്ടപ്പാറ വരയനാട്ടുവീട്ടിൽ ജറിന്മാത്യു (ജോളി -37), ചക്കിട്ടപ്പാറ നിരപ്പയിൽ അരുൺഫിലിപ്പ് (26) എന്നിവരെയാണ് രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി. നാരായണൻ ശിക്ഷിച്ചത്.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി പുത്തൻപറമ്പിൽ സിജിതോമസിനെ (45)നെയാണ് പ്രതികൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. കൊലപാതകം അടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തംതടവും ഒരുലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാത്തപക്ഷം ആറുമാസംകൂടി തടവ് അനുഭവിക്കണം.

വാഹനം തട്ടിയെടുത്ത് വിൽക്കാൻ ശ്രമിച്ചതിന് മൂന്നുവർഷം കഠിനതടവും 25,000 രൂപ വീതം പിഴയും തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം തടവും 50,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴയടയ്ക്കാത്തപക്ഷം അഞ്ചുമാസംകൂടി തടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന സംഖ്യ സിജിതോമസിന്റെ മാതാവിന് നൽകണം.

2015 സെപ്റ്റംബർ ഏഴിനാണ് സിജി തോമസിനെ ഇവർ കൊലപ്പെടുത്തിയത്. കളമശ്ശേരിയിലെ സ്വകാര്യസ്ഥാപനത്തിൽനിന്ന് കൊണ്ടോട്ടി കൊട്ടപ്പുറത്തേക്ക് ഗാർഹിേകാപകരണങ്ങൾ കൊണ്ടുവന്നതാണ് സിജിതോമസ്. എറണാകുളത്തേക്ക് മടക്ക ലോഡുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചു വരുത്തി.

ലോറിയിൽ കിനാലൂർ എസ്റ്റേറ്റ് മുക്കിലെത്തുകയും മദ്യത്തിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 2130 രൂപയും മൊബൈൽഫോണും കവർന്നശേഷം താമരശ്ശേരി ചുരത്തിൽ തകരപ്പാടി ഒമ്പതാം വളവിൽ നിന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് കേസ്. ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 11-ന് മൃതദേഹം കണ്ടെത്തി.

ലോറിയുടെ രജിസ്ട്രേഷൻ നമ്പർ മാറ്റിയശേഷം വിൽക്കാനായി കക്കാടംപൊയിലിൽ നിർത്തിയിട്ടു. കൊണ്ടോട്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോറി കണ്ടെത്തി. അഴുകിയ മൃതദേഹം ഡി.എൻ.എ. പരിശോധനയിലൂടെയാണ് സിജിയാണെന്നു സ്ഥിരീകരിച്ചത്.