കൊൽക്കത്ത: നിർണായക മത്സരത്തിൽ രജത് പാട്ടിദാർ മികവിലേക്കുയർന്നപ്പോൾ ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ 208 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബി സെഞ്ചുറി നേടിയ രജത് പാട്ടിദാറിന്റെ മികവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. 54 പന്തുകൾ നേരിട്ട രജത് 12 ഫോറും ഏഴു സിക്സും പറത്തി 112 റൺസോടെ പുറത്താകാതെ നിന്നു. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന നാലാമത്തെ അൺക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കി. മനീഷ് പാണ്ഡെ (2009), പോൾ വാൽത്താട്ടി (2011), ദേവ്ദത്ത് പടിക്കൽ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.

ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ (0) നഷ്ടമായ ശേഷം പിന്നീട് ഈഡൻ ഗാർഡൻസ് സാക്ഷിയായത് രജത്തിന്റെ ബാറ്റിങ് വെടിക്കെട്ടിനായിരുന്നു. രണ്ടാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം 66 റൺസ് കൂട്ടിച്ചേർത്ത രജത്, അഞ്ചാം വിക്കറ്റിൽ ദിനേഷ് കാർത്തിക്കിനൊപ്പം അടിച്ചുതകർത്തു. വിരാട് കോലി 24 പന്തിൽ നിന്ന് 25 റൺസെടുത്ത് പുറത്തായി. പിന്നാലെ ഗ്ലെൻ മാക്സ്വെൽ (9), മഹിപാൽ ലോംറോർ (14) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതൊന്നും രജത്തിനെ ബാധിച്ചില്ല.

അഞ്ചാം വിക്കറ്റിൽ രജത്തും കാർത്തിക്കും ഒന്നിച്ചതോടെ ആർസിബി സ്‌കോറിങ് ടോപ് ഗിയറിലായി. 23 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്ത കാർത്തിക്കിനെ കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റിൽ 92 റൺസാണ് രജത് കൂട്ടിച്ചേർത്തത്. അവസാന നാല് ഓവറിൽ 84 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.