തിരുവനന്തപുരം: ബുക്കർ പുരസ്‌കാര ജേതാവ് ഗീതാഞ്ജലി ശ്രീയെ അനുമോദിക്കുന്നതിനായി ആഗ്രയിൽ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദുചെയ്തത് ഇന്ത്യ കടന്നുപോകുന്ന അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.ലോകത്തിന്റെ പ്രശംസ നേടിയ ഒരു എഴുത്തുകാരിയെ ആദരിക്കാനാവാത്ത, അപമാനിക്കുന്ന ഒരു രാജ്യമായി നമ്മൾ മാറിയിരിക്കുന്നു.

ഗീതാഞ്ജലി ശ്രീ ഹിന്ദിയിൽ എഴുതിയ റേത് സമാധി എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.ഒരു ഇന്ത്യൻ ഭാഷാ പുസ്തകത്തിന്റെ വിവർത്തനത്തിന് ആദ്യമായി ഈ പ്രഖ്യാത അന്താരാഷ്ട്രപുരസ്‌കാരം ലഭിച്ച അഭിമാനകരമായ സന്ദർഭം. ഇന്ത്യയുടെ സർക്കാർ ഗീതാഞ്ജലിയെ അനുമോദിക്കേണ്ടതായിരുന്നു. പക്ഷേ, ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ഈ പുരസ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തന്നെ സർക്കാർ അവഗണിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ ജനിച്ചുവളർന്ന ഗീതാഞ്ജലിയെ അവിടത്തെ യോഗി ആദിത്യനാഥ് സർക്കാരും അവഗണിച്ചു- എം എ ബേബി പറഞ്ഞു

അതേസമയം, എഴുത്തുകാരിയെ അവഹേളിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഗീതാഞ്ജലിയുടെ പുസ്തകത്തിൽ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഹത്രാസിലെ ഒരാൾ പൊലീസിൽ പരാതി കൊടുത്തിരിക്കുന്നു. ശിവനെയും പാർവതിയെയും കുറിച്ചുള്ള നോവലിലെ പരാമർശങ്ങൾ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഈ വിദ്വാന്റെ വാദം. അങ്ങേയറ്റം എതിർക്കപ്പെടേണ്ട രീതിയിലാണ് ശിവനെയും പാർവതിയെയും ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിക്കാരൻ പറയുന്നു. ശിവപാർവതിമാരെക്കുറിച്ച് ഈ നോവലിലെ പരാമർശങ്ങൾ അങ്ങേയറ്റം അശ്ലീലമാണത്രെ. ഈ പറയപ്പെടുന്ന വരികളുടെ ഫോട്ടോ ഇയാൾ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ആദിത്യനാഥിനും മുതിർന്ന പൊലീസ് ഓഫീസർമാർക്കും ടാഗ് ചെയ്തിട്ടാണ് ഈ ട്വീറ്റ്.

ഈ പരാതി പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയതിന് നാളെ വേണമെങ്കിൽ ഗീതാഞ്ജലിയുടെ പേരിൽ കേസെടുക്കാം. ഗീതാഞ്ജലി പഠിച്ച ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വിദ്യാർത്ഥികൾ നൽകിയ സ്വീകരണത്തിനിടയിൽ ചില വർഗീയക്കോമരങ്ങൾ പ്രശ്നങ്ങളുണ്ടാക്കി. ആഗ്രയിൽ നടത്താനിരുന്ന പരിപാടിയിൽ ഇനി പ്രശ്നങ്ങളുണ്ടായാലോ എന്നു കരുതിയാവും ഈ പരിപാടി റദ്ദു ചെയ്യപ്പെട്ടത്. ഇന്ത്യൻ പുരാണങ്ങളിലെ ശിവനെയും പാർവതിയെയും ആണ് താൻ ആവിഷ്‌കരിച്ചതെന്നും തന്റെ രചനയ്ക്കെതിരെ പരാതി കൊടുക്കുന്നവർ പുരാണങ്ങളെയാണ് കോടതിയിൽ ചോദ്യം ചെയ്യേണ്ടതെന്നാണ് ഗീതാഞ്ജലി പറഞ്ഞത്. ഈ പരാതി തന്നെ ദുഃഖിതയാക്കിയെന്നും അവർ പറഞ്ഞു.

സ്വതന്ത്രമായ ആശയപ്രകാശനം ഇല്ലാതാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്. പൗരർക്ക് അവരുടെ ആശയങ്ങൾ സ്വാതന്ത്ര്യത്തോടെ ആവിഷ്‌കരിക്കാൻ കഴിയാത്ത ഒരു രാഷ്ട്രവും പുരോഗമിക്കില്ലെന്നും എം എ ബേബി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.