തിരുവനന്തപുരം: നോക്കുകൂലിയിൽ പ്രതിഷേധിച്ച് സ്വന്തം കലാസൃഷ്ടികൾ എറിഞ്ഞുടച്ച അമേരിക്കൻ കലാകാരനോട് നാടിനുവേണ്ടി മാപ്പപേക്ഷിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നോക്കൂകൂലിയുടെ പേരിൽ പിടിച്ചുപറി പാടില്ലെന്നും ഫേസ്‌ബുക്ക് സ്റ്റാറ്റസിലൂടെ എം എ ബേബി ആവശ്യപ്പെട്ടു.

കൊച്ചി ബിനാലെയ്ക്ക് എത്തിയ വാസ്‌വോ എക്‌സ് വാസ്‌വോ എന്ന കലാകാരനോടാണ് കേരളത്തിനു വേണ്ടി സിപിഐ(എം) നേതാവ് മാപ്പു ചോദിച്ചത്. മുസിരിസ് ബിനാലെയിൽ ഒരുക്കിയ 'സ്ലീപ്പിങ്ങ് ത്രൂ ദ മ്യൂസിയം' എന്ന കലാസൃഷ്ടിയാണ് നോക്കുകൂലി ചോദിച്ചതിൽ പ്രതിഷേധിച്ച് വാസ്‌വോ എറിഞ്ഞുടച്ചത്. തുടർന്ന് സൃഷ്ടികൾ എറിഞ്ഞുടക്കുന്നതിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഈ സാഹചര്യത്തിലാണ് എം എ ബേബി വാസ്‌വോയോട് മാപ്പ് ചോദിച്ചത്. വാസ്‌വോയോട് നോക്കൂകൂലി ചോദിച്ചത് സിഐടിയുവിന്റേയോ എഐടിയുസിയുടേയോ തൊഴിലാളികൾ അല്ലെന്നും ബേബി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ആരോടും പിടിച്ചു പറി കൂലി വാങ്ങാൻ പാടില്ല എന്നതാണ് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും പിന്തുടരുന്ന സമീപനം. ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട് കൊച്ചി ബിനാലെയുടെ പര്യവസാന വേളയിൽ ദുഃഖകരമായ ഇത്തരമം ഒരു അനുഭവമുണ്ടായത് കഷ്ടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

'ഇത് കേരളത്തിലുള്ള യൂണിയനുകൾക്കുള്ള മരണപത്രമാണ്. എങ്ങനെയാണ് അവർ കേരളത്തിൽ പ്രവർത്തിക്കുന്നതും ബിസിനസ് തകർക്കുന്നതെന്നുമുള്ളതിന്റെ സാക്ഷ്യം.' എന്നുമാണ് സൃഷ്ടികൾ എറിഞ്ഞുടച്ച ശേഷം വീഡിയോയിൽ വാസ്‌വോ പറഞ്ഞത്. കലാകേരളത്തിന് നാണക്കേടുണ്ടാക്കുന്ന നോക്കുകൂലി സംഭവം ഇനി ആവർത്തിക്കരുതെന്ന അപേക്ഷ കൂടിയാണ് ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്.

പ്രശസ്ത കലാകാരൻ -വാസ്വോ എക്സ് വാസ്വോ - യോട് കേരളത്തിന്‌ വേണ്ടി മാപ്പ് ചോദിക്കുന്നു .കൊച്ചി മുസരിസ് ബിനാലെയുടെ അനുബന്ധമായ...

Posted by M A Baby on Sunday, 5 April 2015