കൊച്ചി: 2010ൽ റിലീസ് ചെയ്ത ചിത്രമാണ് ബെസ്റ്റ് ഓഫ് ലക്ക്. ആസിഫ് അലി, കൈലാഷ് എന്നവരെ കേന്ദ്ര കഥാപാത്രമാക്കിയ ചിത്രത്തിൽ അർച്ചന കവി, റിമ കല്ലിങ്കൽ എന്നിവരാണ് നായികമാരായി എത്തിയത്. പ്രഭു,ഉർവശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ മമ്മൂട്ടി അതിഥി താരമായും ചിത്രത്തിൽ എത്തിയിരുന്നു. എന്നാൽ തീയറ്ററിൽ എട്ട് നിലയിലായിരുന്നു ചിത്രം പരാജയപ്പെട്ടത്. എന്നാൽ ആ ചിത്രത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ എം എ നിഷാദ്

പകൽ, എന്റെ ആദ്യത്തെ സിനിമയാണ്. അതൊരു സത്യസന്ധമായ സിനിമയാണ്. മറ്റ് സിനിമകൾ സത്യസന്ധമാണോ എന്ന് ചോദിച്ചാൽ 'ബെസ്റ്റ് ഓഫ് ലക്ക്' അല്ല. ബെസ്റ്റ് ഓഫ് ലെക്കിൽ ഒരു സംവിധായകൻ എന്ന നിലയിൽ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. അതൊരു പരീക്ഷണ പടം മാത്രമല്ല, അതൊരു ഫൂളറി ആയിരുന്നു.ഞാൻ ചെയ്‌തൊരു അബദ്ധമാണ്. ആ അബദ്ധം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ ആരെയും കുറ്റം പറയുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു ആ സിനിമ.

ഹ്യൂമർ എന്താണെന്ന് പോലും അറിയാത്ത നാലഞ്ച് പിള്ളേർ ചേർന്ന് അഭിനയിച്ച് കുളമാക്കിയ സിനിമയാണ് അത്. അവർക്ക് വേണമെങ്കിൽ പറയാം അതിന്റെ സ്‌ക്രിപ്റ്റ് നല്ലതല്ലെന്നൊക്കെ. ഞാനതെല്ലാം ഏറ്റെടുക്കുന്നു. പക്ഷെ ഡബ്ബിങ് കഴിഞ്ഞിട്ട് കെട്ടിപ്പിടിച്ച് പോയവവരാണ് അവരെന്ന് മറക്കരുത്. ഞങ്ങൾക്കൊരു ഹിറ്റ് കിട്ടാൻ പോകുന്നു എന്നൊക്കെയാണ് പറഞ്ഞ്. ആ സിനിമയിൽ അവർക്ക് പകരം അഭിനയിക്കാൻ അറിയുന്ന നാല് താരങ്ങളാണ് അഭിനയിച്ചിരുന്നെങ്കിൽ, അഭിനയിക്കാൻ അറിയാവുന്ന, ഹ്യൂമർ കൈകാര്യം ചെയ്യുന്ന ജയസൂര്യയോ കുഞ്ചാക്കോ ബോബനോ ഇന്ദ്രജിത്തോ അതുപോലെ ആരെങ്കിലുമൊക്കെ അഭിനയിച്ചിരുന്നെങ്കിൽ ഈ സ്ഥിതി ആവില്ലായിരുന്നു. ആ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നേനെ. ഊർവശിയെയും പ്രഭുവിനെയും പോലെ നല്ല ടൈമിങ് ഉള്ള ആർട്ടിസ്റ്റുകളുടെ മുമ്ബിൽ പിടിച്ചു നിൽക്കാനാകാതെ കിടന്ന് കഷ്ടപ്പെടുന്ന ഒരു വിഭാഗത്തിനെയാണ് ഞാൻ കണ്ടത്.

ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ കുഴപ്പമാണ്. ഞാനത് നോക്കണമായിരുന്നു. ഞാനത് നോക്കിയില്ല. പടം തുടങ്ങി പത്താമത്തെ ദിവസം ഞാൻ പ്രൊഡ്യൂസറോട് പറഞ്ഞു ഇത് മുന്നോട്ട് പോകില്ലട്ടോ എന്ന്. ഈ പടത്തിന് ഇങ്ങനെ ചില ബുദ്ധിമുട്ടുകളുണ്ടെന്ന്. പക്ഷെ അവർക്ക് നിർബന്ധമായിരുന്നു ഈ സിനിമ ഇങ്ങനെ തന്നെ പോകണമെന്ന്. മമ്മൂക്ക ഗസ്റ്റ് ആയി വന്നു. എന്നോടുള്ള ആത്മാർഥതയും സ്‌നേഹവും കൊണ്ടാണ്, ഞാൻ വിളിച്ചിട്ട് വന്നത്. രണ്ട് ഷെഡ്യൂൾ കഴിഞ്ഞിട്ടാണ് ഞാൻ പോയി വിളിച്ചിട്ട് മമ്മൂക്ക വന്ന് അഭിനയിച്ചത്. ഇത്രയും നല്ലൊരു സിനിമയായിരുന്നു അത്. ആ സിനിമ പൊട്ടിക്കഴിഞ്ഞപ്പോൾ എല്ലാ അർഥത്തിലും ഡയറക്ടറുടെ മേലേക്ക് കയറി എല്ലാവരും. ഡയറക്ടറുടെ കുഴപ്പമാണെന്ന് പറഞ്ഞു. ശരി, ആ പടം വിജയിച്ചിരുന്നെങ്കിലോ? പടം വിജയിച്ചിരുന്നെങ്കിൽ അത് ഞങ്ങളുടെ പടമാണെന്ന് പറഞ്ഞേനെ. എപ്പോഴും ഡയറക്ടർ മാത്രം മാറ്റിനിർത്തപ്പെടുന്ന ഒരു കാലഘട്ടമാണിത്. അത് ശരിയല്ല. അതുകൊണ്ട് ആ സിനിമ ഒഴിച്ച് ബാക്കിയെല്ലാ സിനിമകളും എന്റെ ഹൃദയത്തോട് ചേർന്നവയാണ്'.