പാലക്കാട്: എം. മുകേഷ് എംഎ‍ൽഎയെ വിദ്യാർത്ഥി ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ട വിവാദം പരിഹരിച്ചെങ്കിലും വിഷയത്തിൽ ഇടപെട്ട മുൻ എംഎ‍ൽഎ എം. ഹംസക്ക് സിപിഎം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ രൂക്ഷ വിമർശനം. പ്രശ്നം പരിഹരിച്ച രീതിയുമായി ബന്ധപ്പെട്ടാണ് വിമർശനമുയർന്നത്. സ്വന്തം നിലയിൽ കൈയടി നേടാൻ ഹംസ ശ്രമിച്ചെന്ന വിമർശനമാണ് ഉയർന്നത്.

മുകേഷിനെ വിളിച്ച വിദ്യാർത്ഥി ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെയും പിതാവിനെയും പാലപ്പുറം സിഐ.ടി.യു ഓഫിസിലെത്തിച്ച് പ്രശ്‌നം രമ്യതയിലെത്തിച്ചത് ഹംസയുടെ നേതൃത്വത്തിലായിരുന്നു. മുകേഷിനെ വിളിച്ചതും ഹംസയായിരുന്നു.

എന്നാൽ, സ്ഥലത്തുണ്ടായിട്ടും ഇക്കാര്യം ഒറ്റപ്പാലം എംഎ‍ൽഎ അഡ്വ. കെ. പ്രേംകുമാറിനെ അറിയിച്ചില്ലെന്നതാണ് പാർട്ടിയിൽ വിമർശനത്തിനിടയാക്കിയത്. ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തിയ വിവരം മറ്റുള്ളവരിൽനിന്ന് അറിയേണ്ടി വരുകയും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ വരുകയും ചെയ്തത് പ്രേംകുമാറിന് നേരിയ ക്ഷീണമായതായി യോഗത്തിൽ നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സജീവ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് പ്രേംകുമാർ ജില്ല കമ്മിറ്റിയിൽ നേരത്തേ പരാതിപ്പെട്ടതിന് പിറകെയാണ് ഈ ആക്ഷേപവും.