കൊച്ചി :കേരള കോൺഗ്രസിലെ പ്രതിഭാശാലിയായ പ്രവർത്തകനെയാണ് എം.ഐ ഷാനവാസിന്റെ നിര്യാണത്തോടെ നഷ്ടമായത്. ലോക്‌സഭാംഗമായിരിക്കെ നിര്യാതരാകുന്ന ചുരുക്കം മലയാളികളിൽ ഒരാളാണ് അദ്ദേഹം. കൃത്യമായി പറഞ്ഞാൽ ലോക്‌സഭയിൽ അംഗമായിരിക്കുന്ന കാലയളവിൽ നിര്യാതനാകുന്ന പത്താമത്തെ മലയാളിയാണ് എം.ഐ ഷാനവാസ്.  ലോക്‌സഭാംഗമായിരിക്കേയാണ് 2017 ഫെബ്രുവരിയിൽ മുസ്ലിം ലീഗ് നേതാവ്   ഇ. അഹമ്മദും മരിക്കുന്നത്.

ലീഡർ കെ.കരുണാകരന്റെ തണലിലാണ് രാഷ്ട്രീയത്തിൽ ചുവട് വച്ചതെങ്കിലും ലീഡറെ വെല്ലുവിളിച്ച തിരുത്തൽവാദി കൂടിയായിരുന്നു എം.ഐ. ഷാനവാസ് .ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയക്കാരനെന്നാണ് അദ്ദേഹം പ്രവർത്തകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇത് ഷാനവാസിന് നൽകിയ നഷ്ടങ്ങളും ചെറുതല്ല. നല്ല കാലത്ത് തോൽവികൾ മാത്രം രുചിച്ച ഷാനവാസിന് തുടക്കത്തിൽ നല്ലൊരു സീറ്റ് പോലും മത്സരിക്കാൻ കിട്ടിയില്ല. കരുണാകരനെ വെല്ലുവിളിച്ചതാണ് ഈ തിരിച്ചടികൾക്ക് കാരണം.

1987 ലും 1991 ലും വടക്കേക്കരയിൽനിന്നും 1996 ൽ പട്ടാമ്പിയിൽനിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിൻകീഴിൽനിന്ന് ലോക്സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്. അങ്ങനെ അഞ്ചു തവണത്തെ തോൽവിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. തോൽവിയുടെ പഴയ ചരിത്രത്തെ 2009-ൽ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്.

അന്ന് എതിരാളിയായി മത്സരിക്കാൻ കെ കരുണാകരന്റെ മകൻ കെ മുരളീധരനുമുണ്ടായിരുന്നു. മുരളീധര പ്രഭാവത്തിൽ ഷാനവാസ് തകരുമെന്നായിരുന്നു അന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ. എന്നാൽ മുരളി എതിരാളിയായതോടെ ഷാനവാസിന് വീണ്ടും ഇരട്ടി കരുത്തായി.

ലോക്‌സഭാംഗമായിരിക്കെ നിര്യാതരായ നേതാക്കൾ

തിരുവനന്തപുരത്തു നിന്ന് ലോക്സഭയിൽ അംഗമായിരിക്കെ മൂന്നു പേർ നിര്യാതരായി - പി.എസ്. നടരാജപിള്ള (1966 ജനുവരി 10, മൂന്ന്), വി.കെ. കൃഷ്ണമേനോൻ (1974 ഒക്ടോബർ 6, അഞ്ച്), പി.കെ. വാസുദേവൻ നായർ (2005 ജൂലൈ 12, പതിനാല്). എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ സേവ്യർ അറയ്ക്കൽ (1997 ഫെബ്രുവരി 9, പതിനൊന്ന്), ജോർജ് ഈഡൻ (2003 ജൂലൈ 26, പതിമൂന്ന്) എന്നിവരാണ് നിര്യാതരായത്.

കേന്ദ്രമന്ത്രിയായിരിക്കേ നിര്യാതനായ ആദ്യ മലയാളിയാണ് പനമ്പിള്ളി ഗോവിന്ദമേനോൻ (1970 മെയ്‌ 23, മുകുന്ദപുരം, നാല്). ഡോ.കെ.ജി. അടിയോടി (1987 ഒക്ടോബർ 22, കോഴിക്കോട്, എട്ട്) ആണ് നിര്യാതരായ മറ്റൊരാൾ. (നിര്യാതരായ തീയതിയും പ്രതിനിധീകരിച്ച നിയോജകമണ്ഡലവും അംഗമായിരുന്ന ലോക്സഭയുമാണ് ബ്രാക്കറ്റിൽ). എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന സി.എം.സ്റ്റീഫൻ അന്തരിക്കുമ്പോൾ (1984 ജനുവരി 16) കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

അഞ്ചാം ലോക്‌സഭയിൽ അംഗമായിരിക്കെ നിര്യാതനായ (1972 ഏപ്രിൽ 5) മഞ്ചേരിയുടെ പ്രതിനിധി മുഹമ്മദ് ഇസ്മഈൽ സാഹിബ് മലയാളിയല്ല. ജന്മസ്ഥലം പഴയ മദ്രാസിൽ (ഇന്നത്തെ തമിഴ്‌നാട്) ആണ്. രാജ്യസഭയിൽ അംഗമായിരിക്കെ സി.കെ. ഗോവിന്ദൻ നായർ (1964 ജൂൺ 27), തഴവാ കേശവൻ (1969 നവംബർ 28), ടി.കെ.സി. വടുതല (1988 ജൂലൈ ഒന്ന്), പി. കെ. കുഞ്ഞച്ചൻ (1991 ജൂൺ 14), എൻ.ഇ. ബലറാം (1994 ജൂലൈ 16) കൊരമ്പയിൽ അഹമ്മദ് ഹാജി (2003 മെയ്‌ 12), വി.വി. രാഘവൻ (2004 ഒക്ടോബർ 27) എന്നീ കേരള പ്രതിനിധികൾ നിര്യാതരായി.

ഒഡീഷയിൽ നിന്നുള്ള കെ. വാസുദേവ പണിക്കരും നിര്യാതനായി (1988 മെയ്‌ 3). കേന്ദ്രമന്ത്രി പദത്തിലിരിക്കുമ്പോൾ മരണമടയുന്ന (2005 ഡിസംബർ 18) രണ്ടാമത്തെ മലയാളിയാണു ലക്ഷദ്വീപുകാരനായ പി.എം. സഈദ്. ഡൽഹിയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.