തിരുവനന്തപുരം: സിപിഐഎമ്മിലേയും കോൺഗ്രസിലേയും തലമുറമാറ്റം സൂചിപ്പിച്ച് ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി പാർട്ടി വക്താവായിരുന്ന എംഎസ് കുമാർ. നേതൃത്വം ചെറുപ്പമായാൽ മാത്രം സംഘടന രക്ഷപ്പെടുമോയെന്ന് ചോദ്യമാണ് എംഎസ് കുമാർ ഉന്നയിച്ചത്. നേതൃസ്ഥാനത്തെത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവ ശുദ്ധിയുള്ളവരും അഴിമതിക്ക് അതീതരും ആയിരിക്കണമെന്നും പ്രതികരണത്തിൽ പത്വകയുള്ളവരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇങ്ങനെയൊക്കെ അയാൽ അവർ നയിക്കുന്ന പ്രസ്ഥാനത്തിനും ജനപിന്തുണയുണ്ടാവുമെന്നാണ് എംഎസ് കുമാറിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.

എംഎസ് കുമാറിന്റെ പ്രതികരണത്തിന്റെ പൂർണരൂപം ഇങ്ങനെ:

കേരളത്തിൽ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എൽ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോഴും ഈ ഇച്ഛാശക്തി എൽ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോൾ ഇതാ കോൺഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയിൽ ആണെന്ന് പറയുന്നു. ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്.

75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയിൽ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദൻ വരുമ്പോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശൻ വരുമ്പോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്. നേതൃത്വം ചെറുപ്പം ആയാൽ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം.

ഏതിനോടും പ്രതികരിക്കുമ്പോൾ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങൾക്ക് സ്വീകാര്യരാവണം. എങ്കിൽ തീർച്ചയായും അവർ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങൾ അല്ല ജനങ്ങൾ ആണ് യജമാനന്മാർ എന്ന ബോധ്യം ഇണ്ടാകണം.