തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരൻ എം സുകുമാരൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 1976ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, ശേഷക്രിയ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. 2006ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്.

9.10 ഓടെയാണ് മരണം ഉണ്ടായത്. കഴിഞ്ഞ 14 മുതൽ അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപജയത്തെ കുറിച്ച് എഴുതിയ പുസ്തകമാണ് ശേഷക്രിയ. ഇതിന്റെ പേരിൽ അദ്ദേഹത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

1943ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 1976ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന പുസ്തകത്തിന് ലഭിച്ചു.

പിതൃതർപ്പണം എന്ന നോവലിന് 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്‌കാരം നേടി. മികച്ച കഥയ്ക്കുള്ള കേരള സർക്കാരിന്റെ ചലച്ചിത്ര അവാർഡ് 1981ൽ ശേഷക്രിയയ്ക്കും 1995ൽ കഴകത്തിനും ലഭിച്ചു.

1963ൽ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ക്ലർക്കായാണ് എം.സുകുമാരൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1974ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ടു. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കഥാകാരി രജനി മന്നാടിയാർ മകളാണ്.