തിരുവനന്തപുരം: മനോരമ ന്യൂസ് വാർത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഇരുവരെയും ആക്രമിക്കാനുള്ള മാർഗ്ഗമാക്കി സംഘപരിവാർ അണികൾ ഉപയോഗിച്ചിരുന്നു. എന്നാൽ ദുരുദ്ദേശ്യപരമായ ഈ പ്രചരണത്തെ ചെറുത്തു കൊണ്ട് ഷാനി ഡിജിപിക്ക് പരാതി നൽകി. എന്നിട്ടും ഒരു കൂട്ടർ ആക്രമണം തുടർന്നപ്പോൾ വിശദീകരണവുമായി തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് രംഗത്തെത്തി.

ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ സ്വരാജിന്റെ പ്രതികരണം. ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രമെന്ന് സ്വരാജ് പറഞ്ഞു.

സ്വരാജ് ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ

ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിന്റെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്.
ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത് . സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ?

ഷാനി പല സന്ദർശകരിൽ ഒരാളല്ല. എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ . ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും.

ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം.