കോഴിക്കോട്: 'കയ്യുയർത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആൺ വിപ്ലവ വിദ്യാർത്ഥി നേതാക്കൾ, അവർക്ക് മുത്തുക്കുട പിടിച്ച് നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ' , എസ്എഫ്‌ഐ സംസ്ഥാന ജാഥയെ വി.ടി.ബൽറാം എംഎൽഎ ഫേസ്‌ബുക്കിലൂടെ കഴിഞ്ഞ ദിവസം പരിഹസിച്ചത് ഇങ്ങനെയാണ്. ഇതിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വിജിൻ ഇന്ന് ഫേസ്‌ബുക്കിൽ കുറിച്ചു. മലപ്പുറത്ത് ജാഥയ്ക്ക് നൽകിയ സ്വീകരണത്തിന്റേതായിരുന്നു വി.ടി.ബൽറാം പരമാർശിച്ച ചിത്രം.

'ചെരിപ്പിന്റെ വാറഴിപ്പിക്കാൻ അണികളെ കൊണ്ട് നടക്കുന്ന 'അതി'ശക്തൻ തമ്പുരാക്കന്മാർ ചുറ്റിലുമുണ്ടായിട്ടും വിടി ബൽറാമിന് എസ് എഫ് ഐ യെ പുരോഗമനം പഠിപ്പിക്കാനാണ് താല്പര്യം. നല്ലത്, സ്വന്തം കൂട്ടരോട് പറഞ്ഞിട്ടേ കാര്യമില്ല എന്ന അനുഭവജ്ഞാനം കൊണ്ടാകും.' എന്നാണ് വിജിന്റെ മറുപടി.

വിജിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം


'ആർ എസ് എസും എസ് ഐ ഒ യും വിടി ബൽറാമും എസ് എഫ് ഐ സംസ്ഥാന ജാഥയ്‌ക്കെതിരെ ഒരു പോലെ രംഗത്തെത്തിയിട്ടുണ്ട്. ഓരോരുത്തരും അവരവർക്ക് വേണ്ട ചിത്രങ്ങൾ മാത്രം തപ്പിയെടുത്ത് അതിൽ അവരുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുകയാണെങ്കിലും സംസ്ഥാന ജാഥയുടെ പരസ്യ ചുമതല ഏറ്റെടുത്തതിലെ കൃതജ്ഞത അറിയിക്കാതിരിക്കാൻ വയ്യ.

ചെരിപ്പിന്റെ വാറഴിപ്പിക്കാൻ അണികളെ കൊണ്ട് നടക്കുന്ന 'അതി'ശക്തൻ തമ്പുരാക്കന്മാർ ചുറ്റിലുമുണ്ടായിട്ടും വിടി ബൽറാമിന് എസ് എഫ് ഐ യെ പുരോഗമനം പഠിപ്പിക്കാനാണ് താല്പര്യം. നല്ലത്, സ്വന്തം കൂട്ടരോട് പറഞ്ഞിട്ടേ കാര്യമില്ല എന്ന അനുഭവജ്ഞാനം കൊണ്ടാകും. ഏതായാലും ബൽറാമിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ശകുനിത്തരത്തിന് ഇത്തവണ വിഷയമായത് എസ് എഫ് ഐ സംസ്ഥാന തല ജാഥയ്ക്ക് മലപ്പുറത്തെ ഒരു കാമ്പസിൽ നൽകിയ സ്വീകരണത്തിന്റെ ചിത്രമാണ്. മലപ്പുറത്തെ പല കാമ്പസുകളിലേക്കും ജാഥ കടന്നു പോയത് കയറ്റില്ല എന്ന തിട്ടൂരത്തെ വെല്ലുവിളിച്ചും ലംഘിച്ചും തന്നെയാണ്. ജാഥാ സ്വീകരണത്തിന് കൊണ്ടുവന്ന മുത്തുക്കുടകൾ കണ്ടിട്ടല്ല അധികാരികൾ പ്രകോപിതരായതെന്നും നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത കാമ്പസുകളുടെ രാഷ്ട്രീയമാണ് അവരെ ചൊടിപ്പിക്കുന്നതെന്നും അറിയാൻ ഫേസ്‌ബുക്കിലെ ഏണിയും പാമ്പും കളി കുറച്ച് നേരത്തേക്ക് നിർത്തി ഒന്ന് പുറത്തേക്കിറങ്ങണം മാസ്റ്റർ. ജാഥയെ സ്വീകരിക്കാൻ വിവിധ ഒരുക്കങ്ങൾ ഉണ്ടായിരുന്നു. തെയ്യവും വട്ടപ്പാട്ടും ദഫും കോൽക്കളിയും ചെണ്ടമേളവും ഉൾപ്പടെയുള്ള കലാരൂപങ്ങളും ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ മുത്തുക്കുടകളും ഉണ്ടായിരുന്നു. അത് പെൺകുട്ടികളെ പോലെ ആൺ കുട്ടികളും പിടിച്ചിരുന്നു. അതുപോലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരിലും ജാഥ നയിച്ചവരിലും വനിതാ സഖാക്കളും നിരവധിയുണ്ട്. അതൊന്നും കാണാതെ ഒരൊറ്റ ചിത്രത്തിൽ ബൽറാം മലമൂത്ര വിസർജനം നടത്തുന്നതിന്റെ കാരണം കാഴ്ചയുടേതല്ല, ഇടതുപക്ഷ വിരുദ്ധ ജ്വരം ബാധിച്ച കാഴ്ചപ്പാടിന്റേതാണ്. വിസർജ്യം ഭക്ഷിച്ചും വിവരക്കേട് ചർദിച്ചും തന്നെ അതിന്റെ ചൊരുക്ക് തീരണം.

ഞങ്ങളെ പഠിപ്പിച്ച് കഴിഞ്ഞ് സമയം കിട്ടുമെങ്കിൽ മറൈൻ ഡ്രൈവിൽ സെറ്റ് സാരിയുടുത്ത് 'ആർഷഭാരത സംസ്‌കാരം' ക്ലാസെടുക്കാൻ പോയ കെ എസ് യു നേതാക്കളെകൂടി ഒന്ന് പഠിപ്പിക്കണം. എൻ എസ് യു ഐ അഖിലേന്ത്യാ നേതാവിനെ തന്തൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെയും നിലമ്പൂരിൽ പാർട്ടി ഓഫീസിനകത്തിട്ട് നിങ്ങളുടെ സഹപ്രവർത്തകർ കൊന്ന് തള്ളിയ രാധയുടെയും ചരിത്രവും പറഞ്ഞു കൊടുക്കാം. സാമർഥ്യക്കാരനായ വി ടി ബൽറാം കണ്ണടച്ചാൽ ഇരുട്ട് മൂടുന്നതല്ലല്ലോ ഒരു ചരിത്രവും...'