തിരുവനന്തപുരം: പീഡന കേസിൽ അറസ്റ്റിലായ എം വിൻസെന്റ് എംഎൽഎയുടെ പൊലീസ് കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി. നെയ്യാറ്റിൻകര കോടതിയുടെതാണ് ഉത്തരവ്. കൂടുതൽ തെളിവെടുപ്പിനായി അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഒരു ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയായിരുന്നു.

നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ എംഎൽഎയെ ഇവിടെ നിന്നും നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫിസിലേക്കാണ് കൊണ്ടു പോയത്. ഇവിടിവച്ചായിരിക്കും എങ്ങിനെയാണ് മു്ന്നോട്ടുള്ള തെളിവെടുപ്പ് നടത്തേണ്ടത് എന്ന് തീരുമാനിക്കുക. നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. വിൻസന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ എംഎൽഎയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്തുകൊണ്ടു രേഖകൾ ഹാജരാക്കിയില്ലെന്നു ചോദിച്ച കോടതി അതു നൽകണമെന്നു നിർദ്ദേശിച്ചു. തുടർന്നാണു കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റിയത്. വിൻസന്റിനു ജാമ്യം അനുവദിക്കരുതെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വീട്ടമ്മയുടെ കടയിലും വീട്ടിലും പോയി എംഎൽഎ ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നു പറയുന്ന റിമാൻഡ് റിപ്പോർട്ടിൽ പ്രതിക്കു ജാമ്യം നൽകിയാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

കോവളം എംഎൽഎ എം. വിൻസന്റിനെ നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. കൂടിയ അളവിൽ ഉറക്കഗുളിക കഴിച്ച് അവശയായാണു വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത്. നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മയെ തിങ്കളാഴ്ച ബാലരാമപുരത്തെ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ സമീപത്തെ സ്ത്രീകൾ പ്രതിഷേധിച്ചു. എംഎൽഎയെ കുടുക്കിയെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധം. എംഎൽഎയെ സർക്കാർ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ ബാലരാമപുരത്തു റോഡ് ഉപരോധിച്ചിരുന്നു.

അതേസമയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് രംഗത്തെത്തി. കേസിന്റെ പേരിൽ വിൻസെന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന കോൺഗ്രസ് നിലപാടിനെ മറ്റു കക്ഷിനേതാക്കളും അംഗീകരിച്ചു. ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം.

കേസ് ഗൂഢാലോചനയാണെന്നാണ് കൺവീനർ പിപി തങ്കച്ചന്റെ അഭിപ്രായം. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുൻപ് സമാനമായ കേസുകൾ ഉണ്ടായിട്ടും എംഎൽഎമാർ രാജിവച്ച കീഴ്‌വഴക്കം ഇല്ലെന്നും യുഡിഎഫ് വിലയിരുത്തി. കുറ്റാരോപിതൻ മാത്രമായ വിൻസെന്റിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നേതാക്കൾ വിലയിരുത്തി.