ന്യൂഡൽഹി: അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മദൻ ലാൽ ഖുറാനയുടെ (82) സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഡൽഹിയിലെ വസതിയിൽ വച്ച് ശനിയാഴ്‌ച്ച വൈകിട്ട് 11നായിരുന്നു അന്ത്യം. 1993 മുൽ 96 വരെ ഡൽഹി മുഖ്യമന്ത്രിയായതിന് പിന്നാലെ 2004ൽ ഖുറാന രാജസ്ഥാൻ ഗവർണറായിരുന്നു. 2013ൽ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം അവശനിലയിലായിരുന്നു.

രാഷ്ട്രീയ രംഗത്തേക്ക് ഖുറാനയുടെ പ്രവേശനം ജനസംഘിലെ പ്രവർത്തനം വഴിയായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായ ശേഷം പല ആരോപണ ശരങ്ങൾ വന്നിട്ടും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. എന്നാൽ കാണ്ഡഹാർ വിമാന റാഞ്ചലുമായി ബന്ധപ്പെട്ട വിഷയത്തിൽ മുതിർന്ന നേതാവ് എൽ.കെ അദ്വാനിയെ വിമർശിച്ചതിന് ബിജെപിയിൽ നിന്നും ഖുറാനയെ പുറത്താക്കിയിരുന്നു.

ഡൽഹി തിരഞ്ഞെടുപ്പിന് മുൻപായി 2008ലാണ് ഇദ്ദേഹത്തെ വീണ്ടും തിരിച്ചെടുത്തത്. ഖുറാനയുടെ മകൻ ഹരീഷ് ബിജെപി. ഡൽഹി ഘടകം വക്താവാണ്. രാജ് ഖുറാനയാണ് ഭാര്യ. പൂനം, വിമൽ എന്നിവരാണ് മറ്റുമക്കൾ. വിമൽ കഴിഞ്ഞമാസം ഹൃദയാഘാതംമൂലം മരിച്ചു.