- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രഞ്ജി ട്രോഫിയിൽ മുംബൈയുടെ വമ്പൊടിച്ച് മധ്യപ്രദേശിന് കന്നിക്കിരീടം; 108 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു; ഫൈനലിൽ നിർണായകമായത് 162 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; സർഫ്രാസ് പരമ്പരയുടെ താരം

ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയെ ആറ് വിക്കറ്റിന് കീഴടക്കി മധ്യപ്രദേശ് കന്നി കിരീടം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിലെ 108 റൺസ് വിജയലക്ഷ്യം 29.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു. അഞ്ചാംദിനത്തിന്റെ രണ്ടാം സെഷനിൽ മധ്യപ്രദേശ് അനായാസം ജയത്തിലെത്തി. സ്‌കോർ: മുംബൈ-374, 269, മധ്യപ്രദേശ്-536, 108 - 4. ടോസ് മുംബൈ.
108 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറിൽ യാഷ് ദുബെയെ(1) നഷ്ടമായെങ്കിലും പ്രതികൂലമായി ബാധിച്ചില്ല. ധവാൽ കുൽക്കർണി യഷ് ദുബെയെ ബോൾഡാക്കുകയായിരുന്നു. 37 റൺസെടുത്ത സഹ ഓപ്പണർ ഹിമാൻഷു മാൻത്രി വിജയലക്ഷ്യത്തിലേക്ക് ടീമിനെ അടുപ്പിച്ചു. ഹിമാൻഷു പുറത്തായതിന് തൊട്ടുപിന്നാലെ പാർഥ് സഹാനിയും മടങ്ങി(5). വേഗം വിജയിക്കാൻ ആവേശം കാട്ടി മികച്ച ഫോമിലുള്ള ശുഭം ശർമ്മ 75 പന്തിൽ 30 റൺസെടുത്ത് മടങ്ങി. എങ്കിലും രജത് പടിദാറും(37 പന്തിൽ 30*), ആദിത്യ ശ്രീവാസ്തവയും(2 പന്തിൽ 1*) ചേർന്ന് മധ്യപ്രദേശിന് കന്നിക്കിരീടം സമ്മാനിച്ചു.
113 - 2 എന്ന സ്‌കോറിൽ അഞ്ചാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച മുംബൈയ്ക്ക് മത്സരത്തിൽ വിദൂര സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, 98 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത സ്പിന്നർ കുമാർ കാർത്തികേയയുടെ പ്രകടനം മുംബൈയുടെ പതനം ഉറപ്പാക്കി. അർധ സെഞ്ചറി നേടിയ സുവേദ് പർക്കാർ (51), സർഫ്രാസ് ഖാൻ (45) എന്നിവർക്കു മാത്രമാണ് അവസാന ദിനം അൽപമെങ്കിലും പിടിച്ചു നിൽക്കാനായത്. നായകൻ പൃഥ്വി ഷാ 44 ഉം റൺസെടുത്ത് മടങ്ങി. 6ാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ യശസ്വി ജെയ്സ്വാൾ ഒരു റൺസെടുത്ത് പുറത്തായി. 57.3 ഓവറിൽ മുംബൈയുടെ ഇന്നിങ്‌സ് 269 റൺസിൽ അവസാനിച്ചു. കുമാർ കാർത്തികേയ നാലും ഗൗരവ് യാദവും പാർഥ് സഹാനിയും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.
മധ്യപ്രദേശ് 162 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 374 റൺസ് പിന്തുടർന്ന മധ്യപ്രദേശ് 536 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു. യാഷ് ദുബെയുടെയും(133), രജത് പടിദാറിന്റെയും(122), ശുഭം ശർമ്മടേയും(116) സെഞ്ചുറികളുടെ മികവിലാണ് മധ്യപ്രദേശ് 536 റൺസെടുത്തത്. സരൺഷ് ജെയ്ൻ 57 റൺസെടുത്ത് നിർണായ സംഭാവന നൽകി. ഷാംസ് മലാനി അഞ്ചും തുഷാർ ദേശ്പാണ്ഡെ മൂന്നും മൊഹിത് അവസ്തി രണ്ടും വിക്കറ്റ് വീഴ്‌ത്തി.
ഒന്നാം ഇന്നിങ്‌സിൽ മുംബൈക്കായി സർഫറാസ് 134 റൺസെടുത്തിരുന്നു. രഞ്ജി സീസണിൽ സർഫറാസിന്റെ നാലാം ശതകമായിരുന്നു ഇത്. സർഫ്രാസാണ് പരമ്പരയിലെ താരം.


