ചെന്നൈ: കോടതി വിധികളെ കുറിച്ചുള്ള വിലയിരുത്തലുകളാകാം. എന്നാൽ ജഡ്ജിമാരെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ലെന്നാണ് പൊതു തത്വം. എന്നാൽ ജഡ്ജിമാർക്കെതിരായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്തരക്കാർക്ക് മുന്നറിയിപ്പാണ് ചെന്നൈയിൽ നിന്നുള്ള ഈ വാർത്ത.

സോഷ്യൽ മീഡിയയിൽ താരമായിരുന്നു മഹാലക്ഷ്മി. തമിഴ്‌നാട്ടിലെ സാമൂഹിക വിഷയങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയാക്കിയാണ് മഹാലക്ഷ്മി ശ്രദ്ധാ കേന്ദ്രമായത്. കഴിഞ്ഞ ദിവസം മഹാലക്ഷ്മിയെ പൊലീസ് അറസ്റ്റു ചെയ്തു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ജഡ്ജിനെ പേരു പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുകയാണ് ഇവർ ചെയ്തത്. ഇത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസിന് അറസ്റ്റ് ചെയ്യേണ്ടിയും വന്നു.

സെപ്റ്റംബറിൽ സ്‌കൂൾ ടീച്ചർമാരുടെ സമരവുമായി ബന്ധപ്പെട്ട വിധി കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളും ചർച്ചകളും സജീവമായിരുന്നു. ഇതിനെ ആളിക്കത്തിക്കാനാണ് ജസ്റ്റീസിന്റെ പേരുപയോഗിച്ച് ലക്ഷ്മി ട്രോൾ ചെയ്തത്. സോഷ്യൽ മീഡിയാ പ്രചരണത്തിൽ പൊലീസിനോട് ജഡ്ജി റിപ്പോർട്ട് ആവശ്യപ്പെട്ടു. വ്യക്തപരമായി അദ്ധ്യാപകരോട് വൈരാഗ്യം തീർക്കുകയാണ് ജഡ്ജിയെന്നായിരുന്നു ലക്ഷ്മിയുടെ അഭിപ്രായം. ഈ വിഷയത്തിൽ 25ഓളം പേരെ പൊലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവരെല്ലാം അദ്ധ്യാപകരാണ്. സർക്കാർ അനുമതിയോടെ അവരേയും പൊലീസ് അറസ്റ്റ് ചെയ്യും.

ഡിഎംകെ അനുഭാവിയാണ് ലക്ഷ്മിയെന്ന് അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നതായി പൊലീസ് പറയുന്നു. പല രാഷ്ട്രീയക്കാരേയും അവർ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. എന്നാൽ ജഡ്ജിയെ വിമർശിച്ചപ്പോൾ അവർ അകത്താവുകയായിരുന്നു.