മലപ്പുറം: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയിലാണ്.പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ അലട്ടിയിരുന്ന ആയിഷയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ക്രിട്ടിക്കൽ കെയർ ടീം പരിശോധിച്ച ശേഷം രോഗിക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകി. 18ന് രാവിലെ രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കോവിഡ് ഐസിയുവിലേക്ക് മാറ്റി ഇൻട്രാവെനസ് തെറാപ്പി, നോർ അഡ്രിനാലിൻ ഇൻഫ്യൂഷൻ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ്18ന് ഉച്ചയ്ക്ക് രോഗി മരണത്തിന് കീഴടങ്ങി.

ജില്ലയിൽ ഇന്ന് 242 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 226 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 11 പേർക്ക് ഉറവിടമറിയാതെയും 215 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കർശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

അതിനിടെ ജില്ലയിൽ 194 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,153 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.7,531 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,773 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 411 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 16, തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട്, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 98, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 142, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 71, പെരിന്തൽമണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 127, കീഴാറ്റൂർ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 35, കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 24, കരിപ്പൂർ ഹജ്ജ് ഹൗസിൽ 232, കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 612 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 34,548 പേർ വീടുകളിലും 1,210 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയിൽ നിന്ന് ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 86,283 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 83,678 പേരുടെ ഫലം ലഭ്യമായതിൽ 75,503 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,488 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.