മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്നു രണ്ട് കോവിഡ് മരണം കൂടി. ഒളവട്ടൂർ സ്വദേശിനി ആമിന (95), കാടാമ്പുഴ കല്ലാർമംഗലം സ്വദേശിനി കമലാക്ഷിയമ്മ (69) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച തിരുവോണദിവസം തലകറങ്ങി വീണ മാറാക്കര കല്ലാർമംഗലം സ്വദേശി വാണിയംതൊടി കൃഷ്ണന്റെ ഭാര്യ കമലാക്ഷിയമ്മ (70) ചൊവ്വാഴ്ച മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട്‌കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോവിഡ് പരിശോധന നടത്തിയപ്പോൾ കോവിഡ് പോസിറ്റിവ്

ആയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വച്ചാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. സോഡിയം കുറഞ്ഞതിനെ തുടർന്നാണ് തല കറക്കം ഉണ്ടായത്. പിന്നീടാണ് കോവിഡ് രോഗം കണ്ടെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സെറിബ്രോവാസ്‌ക്യൂലർ ആക്സിഡന്റ്, എപ്പിലപ്‌സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ സെപ്റ്റംബർ ഒന്നിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. അവശ നിലയിലായിരുന്ന രോഗിയെ കോവിഡ് ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ക്രിട്ടിക്കൽ കെയർ ടീം പരിശോധിച്ച ശേഷം മെക്കാനിക്കൽ വെന്റിലേഷൻ ആരംഭിച്ചു. രാവിലെ ഏഴിന് ഹൃദയാഘാതമുണ്ടായതോടെ എ.സി.എൽ.എസ് പ്രകാരം ചികിത്സ നൽകിയെങ്കിലും 7.30ന് രോഗി മരിക്കുകയായിരുന്നു.

മറ്റു പല അസുഖങ്ങളും ഇവർക്ക് ഉണ്ടായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സംസ്‌കരിച്ചു.ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്‌ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ ആന്റിജൻ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 27നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ ആരംഭിച്ചിരുന്നു. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷൻ റംഡസവിർ എന്നിവ നൽകി. ഓഗസ്റ്റ് 31ന് രോഗിയുടെ ആരോഗ്യ നില വഷളായി.എസിഎൽഎസ് പ്രകാരം ചികിത്സ നൽകിയെങ്കിലും 31ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.

നേരിട്ടുള്ള സമ്പർക്കത്തിലൂടെ 180 പേർക്ക് വൈറസ് ബാധ

മലപ്പുറം ജില്ലയിൽ ഇന്ന് 191 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 180 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ആരോഗ്യ പ്രവർത്തകക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ആറ് പേർക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേ സമയം 286 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,942 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.രോഗബാധിതർ വർധിക്കുന്നതിനൊപ്പം കൂടുതൽ പേർ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വൈറസ് വ്യാപനം തടയാൻ സർക്കാർ നിർദ്ദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തിക്കാൻ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

അലനല്ലൂർ 01, അങ്ങാടിപ്പുറം 02, എ ആർ നഗർ 16, അരീക്കോട് 02, ആതവനാട് 01, മഞ്ഞപ്പെട്ടി 01, ചേലേമ്പ്ര 04, ചെറുവണ്ണൂർ 01, ചോക്കാട് 02, ചുനക്കര 01, എടപ്പാൾ 07, എടവണ്ണ 01, കൽപകഞ്ചേരി 03, കണ്ണമംഗലം 09, കൊണ്ടോട്ടി 03, കോട്ടക്കൽ 02, മലപ്പുറം 03, മമ്പാട് 03, മഞ്ചേരി 09, മങ്കട 03, മൂന്നിയൂർ 16, നീലടത്തുർ 01, ഊരകം 04, ഊർങ്ങാട്ടിരി 01, പാണ്ടിക്കാട് 01, പന്നിപ്പാറ 01, പരപ്പനങ്ങാടി 09, പറപ്പൂർ 01, പെരിന്തൽമണ്ണ 02, പെരുവള്ളൂർ 01, പൊന്മുണ്ടം 06, പുളിക്കൽ 07, പുൽപ്പറ്റ 02, രണ്ടത്താണി 03, താനൂർ 17, തെന്നല 01, തിരുനാവായ 01, തിരുരങ്ങാടി 04, തിരുവാലി 01, വടകര 01, വളവന്നൂർ 01, വള്ളിക്കുന്ന് 16, വട്ടംകുളം 01, വാഴയൂർ 02, വെളിമുക്ക് 01, വെട്ടത്തൂർ 01, വണ്ടൂർ 01, സ്ഥലം ലഭ്യമല്ലാത്തത് 03.

47,120 പേർ നിരീക്ഷണത്തിൽ

47,120 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുൾപ്പെടെ 2,562 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2,371 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 353 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,428 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ ജില്ലയിൽ ഇതുവരെ പരിശോധനക്കയച്ച 94,604 സാമ്പിളുകളിൽ 357 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.