ആലപ്പുഴ : ഒടുവിൽ ആ പട്ടാള കുടുംബത്തിൽനിന്നും ഒരാൾ പൊലിഞ്ഞു. രാജ്യത്തിനുവേണ്ടി സേവനം ചെയ്യാൻ ജീവിതം ഉഴിഞ്ഞുവച്ച അച്ഛന്റെ മക്കളിലൊരാൾ. ഇന്നലെ നാഗലാൻഡിൽ ഒളിപ്പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിൽ റിട്ടയേഡ് പട്ടാളക്കാരന്റെ മകനാണു രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്. കായംകുളം കപ്പകശേരിൽ റിട്ട. മേജർ സുകുമാരൻ നായരുടെ മകൻ സജീവൻ (38) ആണ് കുഴിബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ 18 കൊല്ലമായി ആസാം റൈഫിൾസിൽ ഡ്രൈവറായി ജോലി നോക്കുന്ന സജീവൻ കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നു. ക്ഷേത്രത്തിലെ ഉൽസവത്തിനുശേഷം ഇക്കഴിഞ്ഞ 21 നാണ് മടങ്ങിയത്. ഇരുപതോളം സേനാംഗങ്ങളും കുടിവെള്ളവുമായി ക്യാമ്പിലേക്ക് പുറപ്പെട്ട രണ്ടു ട്രക്കുകൾക്കു നേരെയായിരുന്നു ആക്രമണം.

കുഴിബോംബ് വിതച്ച് ട്രക്ക് തകർത്ത ശേഷം വെടിവയ്ക്കുകയായിരുന്നു. ഇതിൽ എട്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ വാഹനമോട്ടിച്ചിരുന്ന സജീവനും ജീവൻ ബലിനൽകേണ്ടിവന്നു. നാഗലാൻഡിലെ മോൻ ജില്ലയിലെ ഷാങ്‌ലാങ് മേഖലയിലാണ് ഇന്നലെ പോരാട്ടം നടന്നത്. ഇവിടെ കഴിഞ്ഞ കുറെ നാളുകളായി സേനയും ഒളിപ്പോരാളികളുമായുള്ള പോരാട്ടം കനത്തിരുന്നു.

കനത്ത ജാഗ്രതയിലായിരുന്ന പ്രദേശത്തേക്ക് കുടിവെള്ളവുമായി പോയ സേനയ്ക്കുനേരെ പതിയിരുന്നുള്ള ആക്രമണമാണ് തീവ്രവാദികൾ നടത്തിയത്. റിട്ട. മേജർ സുകുമാരൻ നായരുടെ മൂന്നുമക്കളിൽ മൂത്തയാളാണ് സജീവൻ. അച്ഛന്റെ പട്ടാള ജോലിയിൽ കമ്പം മൂത്ത സജീവൻ സേനയിൽ ചേരുകയായിരുന്നു.

ഇത് സുകുമാരൻ നായരുടെയും ആഗ്രഹമായിരുന്നു. ചേട്ടനു പിറകെ അനിയൻ സജികുമാറും കാശ്മീരിൽ പട്ടാളത്തിൽ സേവനം ചെയ്യുകയാണ്. സജീവന്റെ അമ്മ സരോജിനി. ഭാര്യ നിഷ. മക്കൾ സായൂജ്യ, ശാരംഗ്.