- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത; സ്ത്രീകളുടെ വിദ്യഭ്യാസ ഉന്നമനത്തിനായി സാക്ഷരതാ ക്ലാസുകൾക്ക് ഉൾപ്പടെ നേതൃത്വം നൽകി; വിടപറയുന്നത് മലബാറിന്റെ ചരിത്രത്തോടൊപ്പം നടന്ന വനിത; മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മ

കണ്ണൂർ: സമൂഹത്തിന്റെ യാഥാസ്ഥിതിക ചിന്തകളെ വെല്ലുവിളിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിയ മലബാറിലെ ധീരവനിത മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മ.97 വയസ്സായിരുന്നു.വാർധക്യ സഹജമായ അവശതകളെത്തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം.മാളിയേക്കൽ തറവാട്ടിലെ കാരണവത്തി കൂടിയാണ്
ഇംഗ്ലീഷ് മറിയുമ്മ എന്നറിയപ്പെടുന്ന മാളിയേക്കൽ മറിയുമ്മ.
മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ.സ്ത്രീകൾക്ക് വേണ്ടിയുള്ള തയ്യൽ ക്ലാസ്സുകൾ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ മറിയുമ്മ സജീവമായിരുന്നു.മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്റ് സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോൺവെന്റിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ചത്.
1938-43 കാലത്ത് മാംഗ്ലൂർ നൺസ് നടത്തുന്ന തലശേരി സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂളിലെ ഏക മുസ്ലിം പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയിൽ നിരന്തര അധിക്ഷേപത്തിനിരയായി.ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്.1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളിൽ പോയിരുന്നു.
പിന്നീട് ഗർഭിണിയായപ്പോൾ വീട്ടിലിരുന്ന് പഠക്കാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി.ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. സ്ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തി. സർക്കാർ തലത്തിൽ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ മറിയുമ്മ തനിക്ക് ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

പുരോഗമന ആശയങ്ങളുമായി എന്നും സഹകരിച്ചു.മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകർഷിക്കുന്നതായിരുന്നു.ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ വി അബ്ദുള്ള സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വി ആർ മാഹിനലി (റിട്ട. മിലിറ്ററി റിക്രൂട്ട്മെന്റ് ഓഫീസർ). മക്കൾ: മാളിയേക്കൽ ആയിഷ, അബ്ദുള്ള (അബ്ബാസ്-ബിസിനസ്), പരേതരായ മഷൂദ്, സാറ. മരുമക്കൾ: മമ്മൂട്ടി (പെരുമ്പാവൂർ), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ കെ കാദർ (പാനൂർ). സഹോദരങ്ങൾ: പരേതരായ കുട്ട്യാമു, നഫീസ, മഹമ്മൂദ്, മാഹിനലി.
മൃതശരീരം മാളിയേക്കൽ തറവാട്ടിൽ പൊതു ദർശനത്തിന് വെയ്ക്കും.രാത്രി 11 ന് അയ്യലത്ത് പള്ളിയിൽ ഖറടക്കം.മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ.
സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു.എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്‌ത്തുന്നതാണ്. ആ ദുഃഖത്തിൻ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


