തിരുവനന്തപുരം: സ്വന്തം സഹോദരന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദിവസവും സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ എത്തുന്നു.

സമാനമായ രീതിയിൽ നീതിതേടി നാലുവർഷത്തിലേറെയായി സമരമുഖത്തുള്ള ശകുന്തള എന്ന വീട്ടമ്മയുടെ ദുരവസ്ഥ സോഷ്യൽമീഡിയയിലൂടെ അവതരിപ്പിക്കുകയാണ് ഇപ്പോൾ മല്ലു സൈബർ സോൾജിയേഴ്‌സ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ. സൈബർ ലോകത്തെ അനീതികൾക്ക് എതിരെ രംഗത്തുള്ള ഈ കൂട്ടായ്മ ശകുന്തളയെന്ന വീട്ടമ്മയ്ക്ക് നീതിക്കായുള്ള പോരാട്ടത്തിന് എല്ലാവരും എത്തണമെന്നും ആഹ്വാനം ചെയ്യുന്നു.

ഭീഷണിപ്പെടുത്തുന്നവരിൽ നിന്ന് നീതിതേടി എത്തിയ കുടുംബത്തിന് തികഞ്ഞ അവഗണനയാണ് അധികൃതരിൽ നിന്ന് ഉണ്ടായത്. സംരക്ഷണം തേടി നൽകിയ പരാതിയിൽ എന്തായി നടപടിയെന്ന് തിരക്കിയെത്തിയ തങ്ങളെ ആട്ടിയകറ്റുകയായിരുന്നു അധികൃതരും പൊലീസുമെന്ന് ഈ വീട്ടമ്മ വീഡിയോ അഭിമുഖത്തിൽ പറയുന്നു. 993ദിവസം സമരത്തിന് എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ ഭർത്താവിനെ കാറുകയറ്റി കൊലപ്പെടുത്തി. ഞങ്ങളുടെ മകളെ പൊലീസ് സമരപ്പന്തലിൽ നിന്ന് പിടിച്ചുകൊണ്ടുപോയി. ഇനി പരാതി നൽകാൻ ഒരിടവും ബാക്കിയില്ല. ഞങ്ങൾ ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. ഇതു കേൾക്കുന്ന ആരെങ്കിലും ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയും പ്രതികരിക്കുകയും ചെയ്യണം. നിങ്ങൾക്ക് മനസ്സാക്ഷിയുണ്ടെങ്കിൽ നിങ്ങൾ സഹായിക്കണം.. പൊട്ടിക്കരഞ്ഞുകൊണ്ട് ശകുന്തള പറയുന്നു.

നീതിതേടിയുള്ള ശകുന്തളയുടെ സമര വീഡിയോ നൽകി മല്ലു സൈബർ സോൾജിയേഴ്‌സ് കുറിക്കുന്നത് ഇങ്ങനെ:

കൈ മെയ് മറന്ന് ഇറങ്ങുക. ഇവരെപോലുള്ള മാതാക്കളുടെ കണ്ണുനീർ കാണുക സുഹൃത്തുക്കളെ.സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണുനീർ.

ഇവരെ പോലുള്ളവർ എന്തു കൊണ്ട് ഇത്രയും നാളും സമരം ചെയ്യേണ്ടിവരുന്നു അവർക്ക് നീതി ലഭിക്കുവാനായി? ഉത്തരവാദികൾ ആഭ്യന്തര മന്ത്രിമാർ തന്നെ. അവരുടെ അഴിമതി. കൊലപാതകിയായ നിസാമും സ്വർണ്ണ കള്ളകടത്തുകാരൻ ഫയാസ്മാരുടെ ഒക്കെ കയ്യിൽ നിന്ന് വാങ്ങിയ ഗിഫ്റ്റുകളും കോടികളും, പലരും ലക്ഷങ്ങൾ വിലയുള്ള വാച്ചും ധരിച്ചു നടക്കുന്നുണ്ട്. അതിൽ രണ്ടുലക്ഷം വില ഉള്ളതുതൊട്ട് നാലും ആറും ലക്ഷം വില മതിക്കുന്ന സ്ട്രാപ്പ് വാച്ചുകളും കെട്ടി പലരും വിലസുന്നുണ്ട് .

ദയവായി ഇവരെ പോലുള്ളവരെ, പാവപ്പെട്ടവരുടെ കണ്ണുനീർ കാണാൻ കഴിയാത്ത, ഏതു രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ ആയാലും വോട്ടു ചെയ്തു തോല്പിക്കുക. രാഷ്ട്രീയക്കാർ വേസ്റ്റ് ആണ്. അവരെ നമ്മൾ വീണ്ടും വീണ്ടും വോട്ടുചെയ്തു വിജയിപ്പിക്കുന്നതിലൂടെ അവരുടെ വയറും കുടുംബവും നിറയുന്നു.

സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുന്നു. തിരിച്ചറിയുക.. ഈ വിഴുപ്പുപാണ്ഡങ്ങളെ ഇനി നമ്മൾ ചുമക്കരുത്. നാടിനും നാട്ടാർക്കും ഉപയോഗം ഇല്ലാത്ത നാറികൾ. ഇവനെ ഒക്കെ തെരുവിൽ നേരിടുന്ന കാലം വരട്ടെ. മല്ലു സൈബർ സോൾജിർസിന് എന്തു സംഭവിച്ചാലും ജനങ്ങൾക്കൊപ്പം. ജയ്ഹിന്ദ്. - ഇത്തരമൊരു കുറിപ്പ് നൽകിയാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ശകുന്തളയുടെ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുന്നത്.