കണ്ണൂർ: കണ്ടുമുട്ടുന്നവർെക്കല്ലാം സ്നേഹ സ്മരണകൾ സൃഷ്ടിക്കുന്ന പ്രകൃതക്കാരനായിരുന്നു മട്ടന്നൂർ ബൈക്ക് അപകടത്തിൽ മരിച്ച മുഴപ്പിലങ്ങാട് കൂടക്കവിലെ താഹിറാ മൻസിലിലെ പി.കെ. ഹർഷാദ്. 23 കാരനായിട്ടും കുടുംബ പ്രാരാബ്ദം ഏറ്റെടുക്കേണ്ടി വന്നതിനാൽ പഠനം നിർത്തി തൊഴിൽ തേടേണ്ടി വന്ന ഹതഭാഗ്യൻ. തലശ്ശേരിയിൽ റെഡിമെയ്ഡ് വസ്ത്രശാലയിൽ ജോലിക്കാരനായ ഹർഷാദ് ഞായറാഴ്ച അവധി ദിനത്തിൽ ദുൽഖർ സൽമാൻ ഫാൻസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുഹൃത്ത് മുഹമ്മദ് സഫ്വാനൊപ്പം പോകവേയാണ് അപകടത്തിൽ പെട്ടത്.

അമിത വേഗതയിൽ മറികടക്കുകയായിരുന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. അപകടം നടന്ന് ആശുപത്രിയിലെത്തും മുമ്പ് തന്നെ ഇരുവരും മരണമടഞ്ഞു. അപകട വാർത്ത അവ്യക്തതയോടെ നാട്ടിലറിഞ്ഞെങ്കിലും ഹർഷാദിനൊന്നും സംഭവിക്കരുതേയെന്ന് ബന്ധുക്കളും നാട്ടുകാരും ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് വൈകുന്നേരത്തിന് മുമ്പ് തന്നെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നു.