കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ രണ്ടാമൂഴത്തിന്റെ തിരക്കഥ സംവിധായകൻ ശ്രീകുമാർ മേനോന്റെ കൈയിൽ നിന്നും തിരികെ വാങ്ങാൻ ഒരുങ്ങവേയാണ് ഭീമൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന ധ്വനിയോടെ നടൻ മമ്മൂട്ടി തന്റെ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞത്. രണ്ടാമൂഴത്തിന്റെ തിരക്കഥ എഴുതുന്ന സമയത്ത് മനസിൽ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് എംടിയോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി മമ്മൂട്ടി വെളിപ്പെടുത്തി.

ധൈര്യമില്ലാത്തതുകൊണ്ടാണ് താൻ അത് ചോദിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. തന്റെയടുത്ത് വാത്സല്യത്തോടെയും സ്‌നേഹത്തോടെയും പ്രത്യേക വികാരമുണ്ടായിരുന്ന എഴുത്തുകാരനാണ് എംടിയെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്.എന്നിലെ നടനാണോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്നറിയില്ല.

മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്പോൾ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്ദം തന്നെയാണെന്ന് അദ്ദേഹം ഒരിക്കൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി. ഒരിക്കൽ അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്. ധൈര്യമുണ്ടാകാത്തതിനാൽ ഞാൻ ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോൾ എന്നതായിരുന്നു ആ ചോദ്യം. അദ്ദേഹത്തോട് അങ്ങനെ ചോദിക്കാൻ ഒരവസരവും കിട്ടിയിട്ടില്ല.

പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടായപ്പോൾ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിട്ടോളം വരുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്റ്റേജിൽ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്' - മമ്മൂട്ടി പറഞ്ഞു.

എംടിക്ക് തിരക്കഥ തിരികെ നൽകാൻ ശ്രീകുമാർ തയാറാകുമെന്ന് സൂചന

എം ടിയുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമ്മിക്കുമെന്ന് നിർമ്മാതാവ് ബി.ആർ. ഷെട്ടി പ്രഖ്യാപിച്ചതോടെ തിരക്കഥ തിരിച്ചു നൽകാൻ സംവിധായകൻ ബി ശ്രീകുമാർ മേനോൻ തയ്യാറാകുമെന്നാണ് ഇപ്പോൾ സൂചനകൾ വരുന്നത്. എംടിയുമായി ഇനി നിയമ പോരാട്ടത്തിന് താൽപ്പര്യമില്ലെന്നാണ് ശ്രീകുമാർ മേനോൻ നൽകുന്ന സൂചന.

അതിനിടെ ബോളിവുഡ് സംവിധായകരെ അടുപ്പിച്ച് മഹാഭാരതം നിർമ്മിക്കാനുള്ള നീക്കങ്ങൾ ബിആർ ഷെട്ടിയും സജീവമാക്കി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. '1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാൻ തയാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂർത്തിയാകണമെന്നാണ് ആഗ്രഹം.