മുബൈ: മഹാരാഷ്ട്രയിൽ ഇനി ബിജെപിക്ക് കടുംപിടിത്തമില്ല. വലിയ പാർട്ടി തങ്ങളാണെന്ന് സ്ഥാപിക്കുക. മുഖ്യമന്ത്രി സ്ഥാനം ഉറപ്പുവരുത്തുക. ഇതു രണ്ടുമായിരുന്നു ലക്ഷ്യം. ഇതു രണ്ടും സാധിച്ചു. അതുകൊണ്ട് തന്നെ ശിവസേനയെ ഒപ്പം നിർത്താനും പ്രശ്‌നമില്ല. നാളെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിയും ശിവസേനയും ചേർന്നാൽ വൻഭൂരിപക്ഷവും ഉറപ്പാണ്. അതായത് സീറ്റ് വിഭജനത്തിൽ തകർന്ന മഹായുതി സഖ്യം നാളെ വീണ്ടും പുനരവതരിച്ചേക്കും.

പക്ഷേ മഹായുതിയെ ഇനി ബിജെപി നയിക്കും. ഉത്തർപ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തിയത് അമിത് ഷായുടെ ചിറകിലേറിയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ വിശ്വസ്തനെ പാർട്ടി ദേശീയ ഘടകവും ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ മാജിക്ക് മഹാരാഷ്ട്രയിലും ആവർത്തിച്ച് അമിത് ഷായെന്ന രാഷ്ട്രീയ തന്ത്രശാലി കരുത്ത് കാട്ടുകയാണ്. ബിജെപിക്ക് മയപ്പെടുന്ന ശിവസേനയുടെ പ്രസ്താവനകൾ അമിത് ഷായുടെ തന്ത്രങ്ങളുടെ വിജയമാണ്.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപിയോടുള്ള അകൽച്ചയെക്കുറിച്ചും, ഭാവിയിൽ ബിജെപിക്കെതിരെ കഠിനമായി പ്രതികരിക്കില്ലെന്നും ശിവസേന വ്യക്തമാക്കിയത്. ശിവസേന ബിജെപിയുമായുള്ള ബന്ധം തകർന്നതിനെ ഹൃദയഭേദകമെന്ന് വിശേഷിപ്പിച്ച  പത്രം ഹൃദയങ്ങളുടെ കൂടിച്ചേരലിന് സമയമെടുക്കുമെന്നും സൂചന നൽകി. ശിവസേനയുടെ മനംമാറ്റത്തിനു പിന്നിലും, കൂട്ടുഭരണമുണ്ടാവുകയാണെങ്കിൽ ബിജെപിയുമായി സഹകരിക്കുന്നതിൽ വൈമുഖ്യമില്ലെന്നുള്ള സൂചനയാണുള്ളത്. 

ഇതോടെ മഹാരാഷ്ട്രയിൽ ബിജെപിയുമൊത്ത് അധികാരം പങ്കിടാൻ ശിവസേന തയ്യാറാണെന്ന് വ്യക്തമായി. ബിജെപിയും അതിനെ എതിർക്കില്ല. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ശിവസേനയെ വിമർശിച്ചിരുന്നില്ല. ബാൽതാക്കറെയോടുള്ള സ്‌നേഹമുയർത്തി ശിവസേനയെ പ്രസംഗങ്ങളിൽ നിന്ന് മോദി അകറ്റി നിർത്തി. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സേനയുമായി അടുക്കേണ്ടി വരുമെന്ന തിരിച്ചറിവ് കൂടിയായിരുന്നു മോദിയുടെ പ്രചരങ്ങളിൽ കണ്ടത്.

എന്നാൽ പലഘട്ടങ്ങളിലും ബിജെപിയെ ശിവസേന കടന്നാക്രമിച്ചു. മോദിയെ ചായക്കച്ചവടക്കാരായി പറഞ്ഞ് സേനാ നേതാവ് ഉദ്ദവ് താക്കറെ സാമ്‌നയിൽ അഭിമുഖവും നൽകി. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങളിൽ ചിലത് ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം സർവ്വേകളും ബിജെപിക്ക് മുൻതൂക്കവും തൂക്ക് മന്ത്രിസഭയും പ്രവചിച്ചു. ഇതോടെയാണ് ശിവസേന തന്ത്രപരമായ മാറ്റത്തിന് തയ്യാറാകുന്നത്. രാഷ്ട്രീയ നയ പ്രത്യേകതകളാൽ കോൺഗ്രസുമായോ എൻസിപിയുമായോ സഹകരിക്കാൻ ശിവസേനയ്ക്ക് കഴിയുകയുമില്ല.

അതിനാൽ ബിജെപിയുമായി സഹകരിക്കുന്നതിനാണ് താൽപ്പര്യം. കേന്ദ്ര സർക്കാരിൽ പങ്കാളിയുമാണ്. അതിനാൽ ഫലം വന്ന ശേഷം കൂടുതൽ വ്യക്തതയോടെ പ്രതികരിക്കും. മഹായുതി സഖ്യം പുനരവതരിപ്പിച്ച് അതിൽ രണ്ടാമനായി ഒതുങ്ങാൻ ശിവസേന തയ്യാറാണെന്നതാണ് വസ്തുത. രാജ് താക്കറെയുടെ എം.എൻ.എസുമായി ബിജെപി സഹകരിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഇത്. രാജ് താക്കറെയും ബിജെപിയും അടുത്താൽ തങ്ങളുടെ മറാത്താ വോട്ട് ബാങ്കിൽ വലിയ ചോർച്ചയുണ്ടാകുമെന്ന് ശിവസേന വിലയിരുത്തിയിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വന്ന എക്‌സിറ്റ്‌പോളുകളിലെല്ലാം ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുമെന്ന് പ്രവചിച്ചിരുന്നു.