ഹണ്ടസ് വില്ല: മസ്‌കിറ്റ് ഈസ്റ്റ്ഫീൽഡ് കോളേജിനു സമീപം നടക്കാനിറങ്ങിയ നവവധൂവരന്മാരെ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയും, കൈവശം ഒന്നും ഇല്ലാ എന്ന് പറഞ്ഞതിൽ പ്രകോപിതനായി വരന്റെ തലക്കും മാറിലും വെടിവെച്ചു കൊലപ്പെടുത്തുകയും, വധുവിനെ സമീപമുള്ള കുറ്റികാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു വിട്ടയ്ക്കുകയും ചെയ്ത ആൽവിൻ ബ്രസിലിന്റെ(43) വധശിക്ഷ ഡിസംബർ 11 ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.

1993 ലായിരുന്നു സംഭവം. 27 വയസ്സുള്ള ഗഡ്ലസുവൈറ്റും, ഭാര്യ ലോറ വൈറ്റും(24) വിവാഹിതരായതിനു പത്താം ദിനത്തിലായിരുന്നു ഡഗ്ലസ് വധിക്കപ്പെട്ടത്. കോളേജിനു സമീപമുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുകയായിരുന്ന ആൽവിൻ തോക്കുമായി ഇവരുടെ മുമ്പിൽ ചാടിവീണു. വെടിയേറ്റു വീണ ഡഗ്ലസ് തന്റെ ഭാര്യയെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയുടെ തോക്കു പ്രവർത്തനക്ഷമമല്ലാതായതാണ് ലോറയുടെ ജീവൻ രക്ഷിച്ചത്. കൃത്യത്തിനുസേഷം രക്ഷപ്പെട്ട പ്രതിയെ 8 വർഷങ്ങൾക്കു ശേഷം മറ്റൊരു കേസ്സിൽ പിടികൂടി ഡി.എൻ.എ. ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് ബലാൽസംഗം ചെയ്യപ്പെട്ട ലോറയുടെ ഡി.എൻ.എ.യുമായി സാമ്യമുള്ളതായി കണ്ടെത്തി അറസ്റ്റു ചെയ്തത്. അമേരിക്കയിലെ മോസ്റ്റ് വാണ്ടണ്ട് ലീസ്റ്റിൽ ഉൾപ്പെടുത്തി 20,000 ഡോളർ പ്രതിഫലം കണ്ടെത്തുന്നവർക്കായി പ്രഖ്യാപിച്ചിരുന്നു. ഇത്രയും കാലത്തിനുള്ളിൽ 40 പേരെ ചോദ്യം ചെയ്യുകയും, രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള മാനസികനിലയിലല്ല പ്രതിയെന്ന വാദം കോടതി അംഗീകരിച്ചില്ല. മാരക വിഷം സിരകളിലേക്കു പ്രവഹിപ്പിച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. ഈ വർഷം അമേരിക്കയിൽ നടത്തിയ 24 വധശിക്ഷകളിൽ ടെക്സസ്സിൽ മാത്രം നടത്തപ്പെട്ട പതിമൂന്നാമത്തേതാണ് ആൽവിന്റേത്.