ജീവിതത്തിൽ നഷ്ടപ്രണയമുണ്ടായവർക്കും അതിന്റെ നീറ്റൽ മനസിൽ കൊണ്ടു നടക്കുന്നവർക്കും മികച്ച ഒരു അനുഭവം നൽകുന്ന സിനിമയാണ് മന്ദാരം. പ്രണയമെന്നാൽ ജീവിതത്തിന്റെ പലഘട്ടങ്ങളിലും വന്നു പോകുന്ന ഒന്നാണ്. നിഷ്ടകളങ്കമായ പ്രണയം തളിരിടുന്ന ചെറുപ്പകാലം മുതൽ യൗവ്വനത്തിന്റെ ആരംഭത്തിലേക്ക് ചുവട് വയ്ക്കുന്നത് വരെയുള്ള കാലയളവിൽ ഒരു ചെറുപ്പക്കാരനുണ്ടാകുന്ന അനുഭവം ഒരോ പ്രേക്ഷകന്റെയും ഉള്ളിൽ അവനവന്റെ അനുഭവവും ഒന്ന് ഓർമ്മിപ്പിക്കുമെന്നുറപ്പ്.

സ്‌കൂൾ കാലയളവിലെ ഓർമ്മകളിൽ തുടങ്ങുന്ന ചിത്രം തീർച്ചയായും ഓരോ മലയാളിയുടേയും സ്വന്തം അനുഭവം തന്നെയാണ് പറയുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആസിഫ് അലി നായകനായെത്തുന്ന മന്ദാരത്തിന് ആദ്യ പ്രദർശനം കഴിയുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നിഷ്‌കളങ്ക പ്രണയത്തിന്റെ ബാല്യത്തിൽ വിരിയുന്ന മന്ദാരം

ചെറുപ്പം മുതൽ പ്രണയം മനസിൽ കൊണ്ടു നടക്കുന്ന രാജേഷ് എന്ന ചെറുപ്പക്കാരനായി ആസിഫ് അലി എത്തുമ്പോൾ ഫാഷൻ ഡിസൈനർ ചാരുവായി നടി വർഷ എത്തുന്നു. അതിതീവ്രമായ അനുരാഗം നഷ്ടപ്രണയമായി മാറുമ്പോൾ ഒരു ചെറുപ്പക്കാരനുണ്ടാകുന്ന മാനസികാവസ്ഥ കൃത്യമായി ചിത്രത്തിൽ കാട്ടിയിട്ടുണ്ട്. എൻജിനീയറിങ് കാലത്തെ ഓർമ്മകൾ ഉൾപ്പടെയുള്ള മുൻ കാലഘട്ടവും മനസിന്റെ തൃപ്തിക്കായി രാജേഷ് നടത്തുന്ന യാത്രയിലും ആസിഫ് അലിയുടെ ഗെറ്റപ്പ് ഏറെ ആകർഷണമാണ്.

സിനിമയിൽ ആസിഫ് അലിയോടൊപ്പം സഹതാരങ്ങളായെത്തുന്ന അർജുൻ അശോക് ,ഗ്രിഗറി ജേക്കബ് , വിനീത് വിശ്വം എന്നിർ എത്തുന്ന സീനുകളിൽ കലർപ്പില്ലത്ത ശുദ്ധമായ ഹാസ്യമാണ് പങ്കുവയ്ക്കുന്നത്. നല്ലൊരു സൂഹൃത്ത് എപ്രകാരമായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണിവർ. സിനിമയുടെ ആദ്യപകുതിയിൽ കഥ പറഞ്ഞു പോകുന്നതിൽ അൽപം ലാഗ് കടന്നു കൂടിയിട്ടുണ്ടെങ്കിലും മനസിനെ പിടിച്ചിരുത്തുന്ന ഗാനങ്ങൾ ഈ ചെറു ബോറടി മാറ്റുമെന്നുറപ്പ്. ഗണേശ് കുമാറിന്റെ നന്ദിനിയുടേയും റോളുകൾക്ക് ബിഗ് സല്യൂട്ട് തന്നെ നൽകണം.

ഇതുവരെ കാണാത്തൊരു ആസിഫ് അലിയെ കൂടി രണ്ടാം പകുതിയിൽ കാണാം. സിനിമ ഏറെ ആകർഷകമാവുന്നതും ആവുന്നതും രണ്ടാം പകുതിയോടെയാണ്. രണ്ടാം പകുതിയിൽ ദേവികയായെത്തുന്ന അനാർക്കലി മരിക്കാർ സിനിമയുടെ റിഥം നിലനിർത്തുന്നുണ്ട്. ബുള്ളറ്റോടിക്കുന്ന, അൽപ്പം കുറുമ്പും കുസൃതിയുമുള്ള ദേഷ്യം വന്നാൽ 'ചൂടാ'വുന്ന സ്വഭാവവുമൊക്കെയുള്ള ഊർജ്ജസ്വലയായ ദേവികയാണ് അനാർക്കലി മന്ദാരത്തിൽ.

രാജിന്റെ ജീവിതത്തിൽ വൈകി വിരിയുന്ന മന്ദാരപ്പൂ പോലെ ദേവികയെത്തുന്നതും അതിനു കാരണമാകുന്ന ചില സംഭവ വികാസങ്ങളുമൊക്കെയാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്.കഥയിൽ വലിയ പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാനില്ല. മനസ്സിൽ തങ്ങി നിൽക്കുന്ന വിഷ്വലുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹരിദ്വാർ, മണാലി, ഡൽഹി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം അതിന്റെ വിഷ്വൽ ബ്യൂട്ടിയിൽ സമ്പന്നമാണ്. ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് സിനിമയുടെ കഥയോട് ഏറെ അടുത്ത് നിൽക്കുന്ന ഒന്നാണ്.

എൻജിനീയറിങ് വേഷം ഇനി ആസിഫിന് വേണോ ?

മുൻപ് ധാരാളം സിനിമകളിൽ എൻജിനീയറിങ് വിദ്യാർത്ഥിയായി വേഷമിട്ട ആസിഫ് അലി ഇതേ വേഷത്തിൽ എത്തിയ ആദ്യ പകുതിയിൽ ആസിഫിന്റെ പതിവ് ലുക്ക് തന്നെയാണ് കാണുന്നത്. ഇനി ഇതേ വേഷത്തിൽ ആസിഫിനെ കണ്ടാൽ പ്രേക്ഷകർക്ക് ആവർത്തന വിരസത അനുഭവപ്പെട്ടേക്കാം. കണ്ടു പരിചയച്ച ആസിഫിന്റെ മുഖത്തെ കാട്ടി സിനിമ തുടങ്ങിയപ്പോൾ രണ്ടാം പകുതിയിൽ കാട്ടിയ താടി വളർത്തിയ ആസിഫിനെ നിറകൈയടുയോടെയാണ് പ്രേക്ഷകർ സ്വകരിച്ചത്.

കൈലാസത്തിലേക്ക് യാത്രയാകുന്ന സീനുകൾ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ദുൽഖർ സൽമാൻ ചിത്രത്തിലെ ഷോട്ടുകൾ കടമെടുത്തോ എന്നും തോന്നിപ്പോകും. എന്നിരുന്നാലും ഛായാഗ്രഹണം കൈകാര്യം ചെയ്ത ബാഹുൽ രമേശിന് ഒരു ബിഗ് സല്യുട്ട് തന്നെ നൽകണം. സിനിമയുടെ ആരംഭം മുതൽ തന്നെ മികച്ച ഷോട്ടുകളാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.

പ്രണയവിരഹമുള്ളവർക്ക് ഉള്ളു പിടയും, പ്രണയിക്കുന്നവർ പ്രതീക്ഷയോടെയിരിക്കുക

പ്രണയ വിരഹം ഉള്ളവർ ചിത്രം കാണുമ്പോൾ തങ്ങളെ തന്നെയാകും ഓർക്കുക എന്ന് ഉറപ്പ്. നിറകണ്ണുകളോടെ അല്ലാതെ ആർക്കും, പ്രത്യേകിച്ച് യുവാക്കൾക്ക് ചിത്രത്തെ കാണാൻ സാധിക്കില്ല. മാത്രമല്ല പ്രണയിക്കുന്നവർ ചിത്രം കണ്ടാൽ വിരഹം എന്ന വിധിയാണോ തങ്ങൾക്കും എന്ന് തോന്നിപ്പോകാമെങ്കിലും ചിത്രത്തന്റെ അവസാനം കഥ നൽകുന്ന പുത്തൻ പ്രതീക്ഷ ഏറെ ഹൃദയഹാരിയായ ഒന്നാണ്. തീർച്ചയായും കണ്ടിരിക്കേണ്ട പ്രണയം ചിത്രം തന്നെയാണ് മന്ദാരം...... പ്രണയത്തിന്റെ മന്ദാരം ഇനിയും തളിർക്കട്ടെ...