പാലാ: പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതിക്കു പിന്തുണയുമായി മാണി സി കാപ്പൻ എം എൽ എ. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ മാതാപിതാക്കൾക്കു ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാനാവും. താൻ പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ അംഗമാണ്. തനിക്കു മൂന്ന് മക്കൾ ഉണ്ട്. അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. തീർച്ചയായും രൂപതയുടെ കരുതൽ സ്വാഗതാർഹമാണ്. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം ഉണ്ടാവും. കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളർച്ചയ്ക്കു കൂടുതൽ കുട്ടികൾ നല്ലതാണെന്നും കാപ്പൻ ചൂണ്ടിക്കാട്ടി. കുടുംബവർഷത്തിന്റെ ഭാഗമായി അഞ്ചു കുട്ടികൾ ഉള്ളവർക്കു പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ചതിലൂടെ ജീവന്റെ മഹത്വമാണ് സഭ ഉയർത്തിപ്പിടിച്ചതെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.

ദിനേശ് മേനോന്റെ ഹർജി ക്രമവിരുദ്ധം

പാലാ: തനിക്കെതിരെ ദിനേശ് മേനോൻ എന്നയാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത് ക്രമവിരുദ്ധമായിട്ടാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സ്റ്റേ വെക്കേറ്റ് ചെയ്യാതെ സുപ്രീംകോടതിയിൽ ഹർജി ഫയലിൽ ചെയ്യുന്നത് ക്രമവിരുദ്ധമാണ്. ദിനേശ് മേനോൻ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.