അഗർത്തല: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ, അരലക്ഷം രൂപയ്ക്ക് കണ്ണട വാങ്ങിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നടപടിയാണ് കേരളത്തിലെ ഏറ്റവും പുതിയ വിവാദം. സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വിദേശത്തെ പണമിടപാടുകളും ചർച്ചാവിഷയമായി നിൽക്കുന്നു. കേരളത്തിലെ സിപിഎം. നേതാക്കൾ ഭരണത്തിന്റെ ശീതളച്ഛായയിൽ അഭിരമിക്കുമ്പോൾ, അങ്ങകലെ ത്രിപുരയെന്നൊരു ദേശത്ത് എന്തായിരിക്കണം കമ്യൂണിസ്റ്റ് എന്ന് ജീവിതം കൊണ്ട് പഠിപ്പിക്കുന്ന ഒരു നേതാവും ഈ പാർട്ടിക്കുണ്ട്.

ഇരുപതുവർഷമായി ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ. ഫെബ്രുവരി 18-ന് ത്രിപുര വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സംസ്ഥാനത്തെ പാർട്ടി വിശ്വസിക്കുന്നത് മണിക് സർക്കാരിന്റെ നേതൃപാടവത്തിലാണ്. ദിവസവും ഓടിനടന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കുന്നു. പ്രവർത്തകരുമായി നേരിട്ട് സംസാരിക്കുന്നു. എത്ര ദൂരെയാണെങ്കിലും എന്നും വൈകിട്ട് അഗർത്തലയിലെ പാർട്ടി ആസ്ഥാനത്ത് തിരിച്ചെത്തി നേതാക്കളുമായി ചർച്ച നടത്തുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ. ത്രിപുരയെ ഇക്കാലയളവിനിടെ വികസനപന്ഥാവിലേക്ക് നയിച്ചെങ്കിലും, മണിക് ഒരു രൂപപോലും വഴിവിട്ട് സമ്പാദിച്ചിട്ടില്ല. മണിക് സർക്കാരിനോ ഭാര്യയ്‌ക്കോ സ്വന്തമായി വസ്തുക്കളോ കാറോ ഇല്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ ശമ്പളവും പാർട്ടിക്ക് സംഭാവന ചെയ്യുന്ന മണിക്, ജീവിക്കുന്നത് പാർട്ടി മാസം തോറും നൽകുന്ന 9000 രൂപയുടെ സ്റ്റൈപ്പൻഡുപയോഗിച്ചാണ്.