ഇംഫാൽ: മണിപ്പുരിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സർക്കാരുണ്ടാക്കാൻ ബിജെപിയെ ഗവർണർ ക്ഷണിച്ചു. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എൻ. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി. ഫലം വന്നയുടൻ തന്നെ ബിജെപി അധ്യക്ഷൻ അമിത് ഷാ നാലു സംസ്ഥാനങ്ങളിലും ഭരണം പിടിക്കുമെന്നു വ്യക്തമാക്കിയിരുന്നു. മണിപ്പൂരിന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി അധികാരത്തിൽ എത്തുന്നത്.

മണിപ്പൂരിലെ 60 അംഗ സഭയിലെ 32 എംഎൽഎമാരുടെ പിന്തുണയുമായി ബിജെപി ഗവർണറെ കാണുകയും പിന്നാലെ എൻ.ബീരേൻ സിങ്ങിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു. മുൻ കോൺഗ്രസുകാരനായ ബീരേൻ സിങ് നേരത്തേ ഇബോബി മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപിക്ക് 21 എംഎൽഎമാരാണുള്ളത്.

തനിക്കു ഭൂരിപക്ഷമുണ്ടെന്നും തന്നെ ആദ്യം സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നും ഇബോബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് തള്ളിയാണ് ഗവർണർ നജ്മ ഹെപ്ത്തുല്ല ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

നാലു സീറ്റ് വീതം നേടിയ എൻപിപിയും എൻപിഎഫും ഓരോ സീറ്റ് നേടിയ എൽജെപിയും തൃണമൂൽ കോൺഗ്രസും ഒരു കോൺഗ്രസ് സ്വതന്ത്രനെയും കൂട്ടിയാണു ബിജെപി കോൺഗ്രസിന്റെ സാധ്യത തകർത്തത്. ഇവരെയെല്ലാവരെയും കൂട്ടിക്കൊണ്ടാണു ബിജെപി നേതാക്കൾ ഗവർണറെ കണ്ടതും.