കാസർഗോഡ്: ഏത് പ്രതിസന്ധിഘട്ടത്തേയും ചിരിച്ചു കൊണ്ട് നേരിടുന്ന സ്വഭാവക്കാരനായിരുന്നു മഞ്ചേശ്വരം എംഎ‍ൽഎ. എ.ബി. അബ്ദുൾ റാസാഖ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബിജെപി. പിടിച്ചടക്കുമെന്ന് കേരളം മുഴുവൻ വിശ്വസിച്ചപ്പോഴും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ പി.ബി. അബ്ദുൾ റസാഖിന് കുലുക്കമുണ്ടായിരുന്നില്ല.

തന്റെ സ്വത സിദ്ധമായ ശൈലിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത് കൂടുതൽ സജീവമാകുകയായിരുന്നു അദ്ദേഹം.. കൃത്രിമ സ്വഭാവങ്ങളൊന്നുമില്ലാത്ത രാഷ്ട്രീയക്കാരൻ. ആരോടും പരിഭവമില്ലാത്ത സാധാരണക്കാരനായ എംഎൽഎ. ഇത്തരം സവിശേഷതകളെല്ലാം അദ്ദേഹത്തിന് ചാർത്തി നൽകുന്നത് മഞ്ചേശ്വരത്തേയും കാസർഗോട്ടേയും ജനങ്ങൾ തന്നെ.

കന്നഡയിലും തുളുവിലും മലയാളത്തിലും അനായാസം സംസാരിക്കാനുള്ള കഴിവ് എല്ലാ വിഭാഗം ജനങ്ങളുടേയും പ്രിയംങ്കരനാക്കിമാറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി.യിലെ കെ.സുരേന്ദ്രനെ 89 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയം കൈയടക്കിയപ്പോഴും അബ്ദുൾ റസാഖിന് അതിൽ അത്ഭുതമുണ്ടായില്ല. എന്നാൽ അതോടെ അബ്ദുൾ റസാഖിന്റെ പ്രശസ്തി കേരളം മുഴുവൻ അറിയപ്പെട്ടു. കെ.സുരേന്ദ്രൻ അബുൾ റസാഖിന്റെ വിജയത്തിനെതിരെ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോഴും അദ്ദേഹത്തിന് കുലുക്കമുണ്ടായില്ല.

എതിരാളികളെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് പോലും പറയാത്ത അബ്ദുൾ റസാഖ് എല്ലാം ചിരിയിലൊതുക്കുകയായിരുന്നു. നിയമസഭാ സമ്മേളകാലത്തൊഴികെ സ്വന്തം മണ്ഡലത്തിൽ എന്നും നിറഞ്ഞ് നിന്നിരുന്ന വ്യക്തിയായിരുന്നു അബ്ദുൾ റസാഖ്. മഞ്ചേശ്വരത്തെ ജനങ്ങളുടെ പ്രിയപ്പെട്ട ഇക്കയായിരുന്നു റസാഖ്. സഫിയയാണ് അദ്ദേഹത്തിന്റെ ഭാര്യ. മൃതദേഹം നായന്മാർ മൂല ആലംഞ്ചേരിയിലെ എസ്.എസ്. മൻസിലിൽ പൊതു ദർശനത്തിന് വെച്ചിരിക്കയാണ്. വൈകീട്ട് ആറിന് ആലംഞ്ചേരിയിലെ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സിറ്റിങ് എംഎൽഎ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ടുകളാണു ലഭിച്ചത്. എതിർസ്ഥാനാർത്ഥി കെ.സുരേന്ദ്രന് 56,781 വോട്ടും. ഭൂരിപക്ഷം വെറും 89 വോട്ട്. ഇത്തവണത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്. 1967 ൽ മുസ്ലിംയൂത്ത് ലീഗ് പ്രവർത്തകനായി രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ച പി.ബി. അബ്ദുൽ റസാഖ് നിലവിൽ മുസ്ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.

ഏഴുവർഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള റൂറൽ വെൽഫയർ ഡവലപ്മെന്റ് സൊസൈറ്റി (ക്രൂസ്) ഡയറക്ടർ, ജില്ലാ വികസനസമിതിയംഗം, ജില്ലാ കടവ് സമിതിയംഗം, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എർമാളം ജമാഅത്ത് ജന.സെക്ര, നെല്ലിക്കട്ട, നീർച്ചാൽ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാർമൂല ജമാഅത്ത് വർക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു

കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.സുരേന്ദ്രന്റെ പരതിയിന്മേലുള്ള കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.