- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലരെയും ഒഴിവാക്കിയ സിദ്ധാർത്ഥ് എന്റെ വാക്ക് കേട്ടു, അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണെന്ന് മനസിലായത്; അത്രമേൽ ക്ഷീണിതയായി, രൂപംപോലും മാറിയ ഒരമ്മയായിരുന്നു അത്; കെ.പി.എ.സി ലളിതയുടെ ഓർമ്മകളിൽ മഞ്ജു പിള്ള
കൊച്ചി: മലയാളത്തിന്റെ പ്രിയ കലാകാരി കെ.പി.എ.സി ലളിതയുടെ ഓർമ്മകളിലാണ് നടി മഞ്ജു പിള്ള. അവരുമായി അടുത്ത ആത്മബന്ധമായിരുന്നു മഞ്ജു പിള്ളയ്ക്ക് ഉണ്ടായിരുന്നത്. കെ.പി.എ.സി ലളിതയുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് മഞ്ജു പിള്ള. ലളിതയുമായി വളരെ ആഴത്തിലുള്ള സൗഹൃദമായിരുന്നു മഞ്ജു പിള്ളക്ക് ഉണ്ടായിരുന്നത്.
മഴവിൽ മനോരമയിലെ ശ്രദ്ധേയമായ തട്ടീം മുട്ടീം സീരിയലിൽ ഉൾപ്പെടെ മകളും മരുമകളുമൊക്കെയായി ഒരുപാടുതവണ ലളിതയ്ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു മാതൃഭൂമി ന്യൂസിനോടായിരുന്നു ഓർമകൾ പങ്കുവെച്ചത്. 'അമ്മയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ നിന്ന് ലായം കൂത്തമ്പലത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഞാനും ആംബുലൻസിൽ കയറി. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. മനസ്സിലേക്ക് ഒരുപാട് ഓർമകൾ കയറിവന്നു.
അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടിൽ കഴിയുമ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാർത്ഥ് ഒഴിവാക്കിയപ്പോൾ, എന്റെ വാക്ക് അവൻ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസ്സിലായി. അത്രമേൽ ക്ഷീണിതയായി, രൂപംപോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്,' മഞ്ജു പിള്ള പറഞ്ഞു.
'അമ്മ എവിടെപ്പോയാലും അവിടെനിന്നൊക്കെ എനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരും. ഗുരുവായൂരിൽ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാൻ എന്നോടു പറയും... ആംബുലൻസിൽ ഇരിക്കുമ്പോൾ അതൊക്കെ ഞാൻ ഓർത്തു.
അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റിൽ അമ്മയുടെ അടുത്ത് അധികനേരം ചെന്നിരുന്നില്ലെങ്കിൽ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ എന്നെ കരുതിയിരുന്നത്...' -സങ്കടത്താൽ വാക്കുകൾ മുറിഞ്ഞപ്പോൾ മഞ്ജു കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ, നിറഞ്ഞ മിഴികളോടെ പറഞ്ഞു, ''ഫ്ളാറ്റിൽ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോഴും ആംബുലൻസിൽ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചുനിന്നു.
അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയശേഷം തിരികെ കാറിൽ വന്നിരിക്കുമ്പോൾ അതുവരെ പിടിച്ചുനിർത്തിയതെല്ലാം പൊട്ടിപ്പോയി. അപ്പോൾ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവർ, എന്റെ സ്വന്തം അമ്മ,' മഞ്ജു കൂട്ടിച്ചേർത്തു. അസുഖത്തെ തുടർന്ന് ചികിത്സയിലായിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു കെ.പി.എ.സി ലളിതയുടെ അന്ത്യം. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.