കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡനപരാതിയിൽ കന്യാസ്ത്രീക്ക് വേണ്ടി ഹൈക്കോടതിക്ക് സമീപം സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ രംഗത്ത്.ഈ പോരാട്ടത്തിൽ താനും അണിചേരുന്നെന്നും പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്തുപിടിക്കുന്നുവെന്നും മഞ്ജു വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ സിനിമയിലെ വനിതാ കൂട്ടായ്മയും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

''കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുമ്പോൾ വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾപോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കിൽ അതിനർഥം അവർ മുപ്പതു വെള്ളിക്കാശിനുവേണ്ടി കർത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്.

അൾത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവർക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നിൽ
മുട്ടുകുത്തിനില്കുന്നത്. നമ്മുടെ സർക്കാർ സംവിധാനങ്ങൾ കണ്ണുതുറക്കണം.സദൃശവാക്യങ്ങളിൽ പറയും പോലെ നീതിയും ധർമനിഷ്ഠയുമാണ് ബലിയേക്കാൾ ദൈവസന്നിധിയിൽ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഷ്‌കൃത ജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോൽവിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊർണൂരെന്നോ ഭേദമില്ല. നീതി ജലംപോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24) എന്ന് പറഞ്ഞാണ് മഞ്ജു ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം.
പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്തുപിടിക്കുന്നു. ഈ
പോരാട്ടത്തിൽ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ
നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും
വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്.
വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്.
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾപോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാൻ
കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കിൽ അതിനർഥം അവർ
മുപ്പതുവെള്ളിക്കാശിനുവേണ്ടി കർത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്.

അൾത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവർക്കൊപ്പമുള്ള
പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നിൽ
മുട്ടുകുത്തിനില്കുന്നത്. നമ്മുടെ സർക്കാർ സംവിധാനങ്ങൾ
കണ്ണുതുറക്കണം. സദൃശവാക്യങ്ങളിൽ പറയും പോലെ നീതിയും ധർമനിഷ്ഠയുമാണ്
ബലിയേക്കാൾ ദൈവസന്നിധിയിൽ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ
സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കിൽ അത്
പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ
തോൽവിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊർണൂരെന്നോ ഭേദമില്ല. നീതി
ജലംപോലെ ഒഴുകട്ടെ,നന്മഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)