കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്ക്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷൻ ചിത്രീകരണത്തിനിടെയാണ് അപകടം. സ്റ്റണ്ട് മാസ്റ്ററുടെ അഭാവത്തിൽ വില്ലൻ കഥാപാത്രം ആക്ഷൻ സീൻ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് അടിതെറ്റി മഞ്ജുവാര്യരുടെ തലയ്ക്ക് പരുക്കേറ്റത്. കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മഞ്ജുവാര്യർക്ക് ഗുരുതരമായ പരുക്കില്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. തലയ്ക്ക് സ്റ്റിച്ചുണ്ട്. വിശ്രമത്തിന് ശേഷം നാളെ അഭിനയിക്കും.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. സന്തോഷ് ശിവൻ തന്നെയാണ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടൻ, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകൾ.

ദുബായ് ആസ്ഥാനമായുള്ള ലെൻസ്മാൻ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ജാക്ക് ആൻഡ് ജിൽ നിർമ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് ശിവൻ എന്ന ക്യാമറമാന്റെ ക്യാമറ മാജിക്ക് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും ഹൈലൈറ്റ്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ ഹോളിവുഡ്-ബോളിവുഡ് സിനിമാ മേഖലകളിലെ പല പ്രമുഖ സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ടെന്നു അണിയറപ്രവർത്തകർ പറയുന്നു. സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമായിരിക്കുമിത്..

അഭിനയത്തിന്റെ തുടക്കകാലത്ത് ലോഹിതദാസിന്റെ സല്ലാപത്തിൽ അഭിനയിച്ചപ്പോൾ വലിയൊരു അപകടത്തിന്റെ വക്കിൽ നിന്ന് മഞ്ജു വാര്യർ രക്ഷപ്പെട്ടിരുന്നു. സല്ലാപത്തിന്റെ ക്ലൈമാക്‌സ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഭാഗ്യം കൊണ്ടാണ് താൻ തീവണ്ടിക്കടിയിൽ പെട്ട് പോകാതിരുന്നതെന്നും മഞ്ജു പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. മനോജ് കെ ജയൻ പിടിച്ചു മാറ്റിയതു കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. അതിന് താൻ മനോജിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അവർ പറഞ്ഞിരുന്നു. സല്ലാപത്തിന്റെ ക്ലൈമാക്‌സിൽ തീവണ്ടിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നതാണ് സീൻ. എന്നാൽ തീവണ്ടി അടുത്തെത്തിയിട്ടും അഭിനയത്തിന്റെ ആവേശത്തിൽ മഞ്ജു മാറിയില്ല. പെട്ടെന്ന് മനോജ് .കെ.ജയൻ പിടിച്ചു മാറ്റുകയായിരുന്നു. നീളമുള്ള കുറെ മുടി തീവണ്ടിക്കടിയിൽ പെട്ടുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.