തിരുവനന്തപുരം: മലയാള സിനിമയുടെ ഗതിനിർണ്ണയിച്ച തിരക്കഥാകൃത്തായിരുന്നു എകെ ലോഹിതദാസ് എന്ന മലയാളികളുടെ സ്വന്തം ലോഹിതദാസ്. സിനിമയെ സംബന്ധിച്ചിടത്തോളം കേവലമായ കാലയളവായ ഇരുപത് വർഷക്കാലം മാത്രമാണ് ലോഹിതദാസ് മലയാള സിനിമയിൽ ഉണ്ടായിരുന്നത്.എങ്കിലും അ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളിക്കഭിമാനിക്കാവുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ച് ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ ഗതി തന്നെ നിർണ്ണയിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.

ലോഹിതദാസിന്റെ ഓർമ്മകൾക്ക് 11 വയസ്സ് തികയുന്ന ഈ അവസരത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഞ്ജുവാര്യർ.ലോഹി സാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുവെന്ന് ഇന്നലെയും ആലോചിച്ചു. കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണമെന്ന് ഉറപ്പാണെന്നും മഞ്ജു കുറിക്കുന്നു. കന്മദം എന്ന ഹിറ്റ് ചിത്രത്തിലെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

മഞ്ജു വാര്യരുടെ വാക്കുകൾ

ഇന്നലെയും ആലോചിച്ചു... ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക... 'ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ 'അണു'കുടുംബങ്ങളായത് '! ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യർ 'തനിയാവർത്തന 'ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓർമകൾക്ക് പ്രണാമം...