ആലപ്പുഴ: കാവാലം നാരായണ പണിക്കരുടെ സംസ്‌കൃത നാടകത്തിൽ കർണ്ണനായി തിളങ്ങി മോഹൻലാൽ ഏറെ കൈയടി വാങ്ങി. രാജ്യാന്തര തലത്തിൽ പോലും മോഹൻലാലിന്റെ ഏകാംഗ നാടകം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വെള്ളിത്തിരയിൽ നിന്ന് മറ്റൊരു പരീക്ഷണത്തിന് കാവാലം നാരായണ പണിക്കർ തയ്യാറെടുക്കുന്നു. ശാകുന്തളമാണ് സംസ്‌കൃതത്തിൽ ഒരുങ്ങുന്നത്. ശുകന്തളായാൻ മഞ്ജു വാര്യരും.

കാളിദാസന്റെ ശാകുന്തളത്തിലാണ് മഞ്ജു സിനിമാ തിരക്കുകൾ മാറ്റിവച്ച് കേന്ദ്രകഥാപാത്രമാകുന്നത്. നാടകം എന്നു കേൾക്കുമ്പോൾ നെഞ്ചിടിപ്പുണ്ടെങ്കിലും ശാകുന്തളം തികഞ്ഞ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണെന്നു മഞ്ജു പറഞ്ഞു. വിഷുവിന് ശേഷം പരിശീലനം തിരുവനന്തപുരത്ത് സോപാനം നാടകക്കളരിയിൽ ആരംഭിക്കും. സംസ്‌കൃതം പഠിച്ചിട്ടില്ലെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെ സംഭാഷണം മനപാഠമാക്കുകയാണ് മഞ്ജുവാര്യർ ലക്ഷ്യമിടുന്നത്. സോപാനത്തിലെ ഏറ്റവും മുതിർന്ന കലാകാരനായ ഗിരീഷ് സോപാനമാണ് ദുഷ്യന്തനായി അഭിനയിക്കുന്നത്. ആറുമാസത്തിനകം നാടകം പൂർത്തിയാക്കാനാണ് ലക്ഷ്യം.

മഞ്ജുവന്റെ സംസ്‌കൃത നാടകാഭിനയത്തിനായുള്ള ഒരുക്കങ്ങൾ കാവാലം നാരായണ പണിക്കരുടെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു. നേരത്തെ കാവാലത്തിന്റെ കർണഭാരമെന്ന സംസ്‌കൃത നാടകത്തിൽ മോഹൻലാൽ കർണനായി അഭിനയിച്ചിരുന്നു. അത് ഏകാംഗ നാടകമായിരുന്നു. ഈ നാടകത്തിലൂടെ മോഹൻലാലിന് ഏറെ നിരൂപക പ്രശംസ കിട്ടിയിരുന്നു. അന്തരിച്ച നടൻ മുരളിയും കാവാലത്തിന്റെ സംസ്‌കൃത നാടകത്തിൽ അഭിനയിച്ചിരുന്നു. നൃത്തവുമായി വേദികളെ കൈയടക്കുന്ന മഞ്ജുവിന്റേത് ഏകാംഗ നാടകമല്ല. സംസ്‌കൃതവുമായി അടുത്താൽ മഞ്ജുവിന് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് കാവാലത്തിന്റെ പ്രതീക്ഷ.

1983ലാണ് കാവാലം ശാകുന്തളം നാടകം ആദ്യമായി അരങ്ങിൽ അവതരിപ്പിക്കുന്നത്. കാളിദാസന്റെ നാടായി കരുതപ്പെടുന്ന ഉജ്ജയിനിയിലെ നാടകോത്സവത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രമുഖ നാടകമായ ശാകുന്തളം അവതരിപ്പിച്ചത്. സംസ്‌കൃതനാടകം എന്നതിനെക്കാളുപരി സംഗീതപരമായും നമ്മുടെ ക്‌ളാസിക്കൽ കലകളായ കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അഭിനയനൃത്തരീതികൾ സമന്വയിപ്പിച്ചാണ് നാടകം കാവാലം ഒരുക്കുന്നത്. കാവാലത്തിന്റെ തിരുവനന്തപുരത്തെ കളരിയിൽ വന്ന് മഞ്ജു ഒരുതവണ നാടകം കണ്ടു. നാടകത്തിലെ ലൈവ് ഡയലോഗിനൊപ്പം പാട്ടും ലൈവായിത്തന്നെ പാടണം. അതും വളരെ ശ്രുതിശുദ്ധമായി പാടേണ്ടതും. ഡയലോഗിനുപോലും സംഗീതാംശമുണ്ട്.

ഏപ്രിലിൽ നിശ്ചയിച്ചിരുന്ന നാടകം മഞ്ജുവിന്റെ തിരക്കുകാരണം മേയിൽ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇപ്പോൾ ഷൂട്ടിങ് തിരക്കിലാണ് മജ്ഞു. 1983ൽ ഈ നാടകത്തിൽ ശകുന്തളയായി അഭിനയിച്ചത് അന്ന് 13 വയസ്സ് മാത്രമുണ്ടായിരുന്ന മോഹിനി വിനയനായിരുന്നു. അവർ ഇന്നും കാവാലത്തിന്റെ കളരിയിലെ നടിയാണ്. തുടർന്ന് സരിത സോപാനം ശകുന്തളയായി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തും ഈ നാടകം അരങ്ങേറിയിട്ടുണ്ട്. കാവാലത്തിന്റെ കർണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയിലൂടെയുമാണ് മോഹൻ ലാൽ അരങ്ങിന്റെ അഭിനയപാടവം പുറത്തെടുത്തതെങ്കിൽ ലങ്കാലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിനെ വിസ്മയിപ്പിച്ചത്.

കാവാലത്തിന്റെ ശിഷ്യർ ചേർന്ന് രൂപവത്കരിച്ച കാവാലം സംസ്‌കൃതി ഭവൻ എന്ന സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. മജ്ഞു വാര്യരുടെ തിരക്ക് കഴിഞ്ഞാലുടൻ തിരുവനന്തപുരത്തെ സോപാനം കളരിയിൽ നാടകത്തിന്റെ റിഹേഴ്‌സൽ ആരംഭിക്കുമെന്ന് കാവാലം പറഞ്ഞു. 'വിക്രമോർവശീയം' എന്ന കാളിദാസനാടകത്തിൽ അഭിനയിക്കാൻ മോഹൻ ലാലും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.