ലയാള സിനിമാ നടിമാരെ പരോക്ഷമായി വിമർശിച്ച് നടൻ ബൈജു. നായക നടന്മാരുടെ പേരിലാണ് മലയാള സിനിമകൾ മാർക്കറ്റ് ചെയ്യുന്നത്. അതിനാൽ അവർക്കിഷ്ടമുള്ളവരെ നായികമാരാക്കുന്നതിൽ തെറ്റില്ല. സിനിമ ആരംഭിച്ച കാലം മുതൽ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണ്.അതുകൊണ്ട് തന്നെ അവർക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്നീഷ്യൻസിനെയും സിനിമയ്ക്കായി എടുക്കുന്നതിൽ എന്താണ് തെറ്റെന്നും ബൈജു ചോദിച്ചു.

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാർക്ക് വന്നിട്ടില്ല. തീയേറ്ററിൽ ജനം ഇടിച്ചുകയറുന്നതും ടെലിവിഷൻ റൈറ്റ് വിൽക്കുന്നതും നായകന്മാരെ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ നായകന്മാർക്ക് ഇഷ്ടമുള്ള നടിമാരും ടെക്നീഷ്യന്മാരും നടന്മാരും സിനിമയിൽ വരുന്നത് സ്വഭാവികം മാത്രമാണെന്നും ബൈജു കൗമുദി ഫ്ലാഷ് മൂവീസുനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതിനു പുറമേ ഡബ്ല്യുസിസിയെയും ബൈജു പരോക്ഷമായി വിമർശിച്ചു. മഞ്ജുവാര്യരെ പോലുള്ള നടിമാർ എന്തുകൊണ്ടാണ് ഡബ്ല്യു സിസിയുമായി സഹകരിക്കാത്തതെന്ന് കൂടി നമ്മൾ പരിശോധിക്കണമെന്നും ബൈജു പറഞ്ഞു. ഒപ്പം മീടു ക്യാമ്പയിനോടുള്ള വിയോജിപ്പും നടൻ വ്യക്തമാക്കി. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പിന്നീട് വിളിച്ചുപറയുന്നതിനോട് യോജിപ്പില്ല. ഇപ്പോൾ ഏതോരു സ്ത്രീക്കും ആരെയും കേസിൽപ്പെടുത്താം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്കെന്നും ബൈജു പറഞ്ഞു.