അടിമാലി: സി.പി.എം നേതാവ് എൻ.വി.ബേബിയെയും ഭാര്യയെയും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനിടെ കാർ മറിഞ്ഞു മകൻ മഞ്ജുഷ് (ജിജോ-38) മരിച്ചു. എംബിഎ ബിരുദധാരിയായ മഞ്ജുഷ് കൊച്ചിയിൽ ജിയോജിത്തിൽ ഓപ്പറേഷൻസ് മാനേജരാണ്. വിശുദ്ധ നാട് സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിലാണ് ദുരന്തമെത്തിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം.

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും ജില്ലയിലെ പ്രമുഖ വി എസ് പക്ഷ നേതാവുമായ പണിക്കൻകുടി ഞാറക്കുളം എൻ.വി.ബേബിയും ഭാര്യ ആൻസിയും 10 ദിവസത്തെ ഇസ്രയേൽ, ഈജിപ്ത് വിശുദ്ധനാട് സന്ദർശനത്തിനു ശേഷം തിങ്കളാഴ്ച രാത്രിയാണു തിരിച്ചെത്തിയത്. ഇന്നലെ പുലർച്ചെ നാലോടെ, നേര്യമംഗലംലോവർ പെരിയാർകട്ടപ്പന റോഡിൽ കരിമണൽ പൊലീസ് സ്റ്റേഷനു സമീപം കൊടക്കല്ലിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചശേഷം മുപ്പതടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന.

ബേബി (60), ഭാര്യ ആൻസി (54), കാർ ഡ്രൈവർ പണിക്കൻകുടി കുന്നുംപുരയിടത്തിൽ ജയൻ (45) എന്നിവരെ പരുക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻസിയുടെ നില ഗുരുതരമാണ്. ബേബിയുടെ വാരിയെല്ലിനു ക്ഷതവും തോളിനും പരുക്കുമുണ്ട്. ആൻസിയുടെ തലയ്ക്കും ശരീരത്തിലും ഗുരുതര പരുക്കേറ്റു. ജയന്റെ കൈക്ക് ഒടിവുണ്ട്. കാർ റോഡിനു സമീപത്തെ കശുമാവിൽ ഇടിച്ചശേഷം മുപ്പതടിയോളം താഴെ കൊടക്കല്ല് കല്ലിടുക്കിൽ ബിനോയിയുടെ വീടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു.

ബിനോയിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ആറു പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത്. അയൽവാസികളെയും പൊലീസിനെയും വിവരം അറിയിച്ചശേഷം ബിനോയിയാണു കാറിന്റെ ഡോർ പൊളിച്ചു പരുക്കേറ്റവരെ പുറത്തെടുക്കാൻ മുന്നിട്ടിറങ്ങിയത്. സമീപവാസികളും കരിമണൽ എസ്‌ഐ വി.എൻ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നു വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു. മഞ്ജുഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

സംസ്‌കാരം ഇന്നു നാലിനു പണിക്കൻകുടി സെന്റ് മരിയ വിയാനി പള്ളിയിൽ. ഭാര്യ: പനംകുട്ടി പൊരിമറ്റത്തിൽ അനീറ്റ. മകൻ സാഞ്‌ജോ (ഒന്നര വയസ്സ്). നിഷ, ഉഷസ് എന്നിവരാണു മഞ്ജുഷിന്റെ സഹോദരിമാർ.