ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയതിനു പിന്നാലെ ഇരു നേതാക്കളും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ശക്തമായ ആരോപണ പ്രത്യാരോപണങ്ങൾക്കു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

മോദി സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഇന്ന് പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരുവർഷത്തെ ഭരണം കൊണ്ട് നേട്ടങ്ങളുണ്ടായെന്ന നരേന്ദ്ര മോദി സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് മുൻ പ്രധാനമന്ത്രിയുടെ വിമർശനം.

യുപിഎ സർക്കാരിന്റെ പദ്ധതികൾ മോദി സർക്കാർ അതേപടി തുടരുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ പ്രസ്താവനകൾ മന്മോഹൻ നടത്തിയിരുന്നില്ല. അതിന് വിരാമിട്ടാണ് മോദി സർക്കാരിനെ മന്മോഹൻ കടന്നാക്രമിച്ചത്.

താൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പൊതുപദവി വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിയുടേയും കേന്ദ്രസർക്കാരിന്റേയും വീഴ്‌ച്ച മറച്ചുവയ്ക്കാനാണ് തനിക്കും യുപിഎ സർക്കാരിനുമെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും മന്മോഹൻ സിങ് പറഞ്ഞു. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നപ്പോൾ മന്മോഹൻ സിങ് മൗനം പാലിക്കുകയായിരുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി അമിത്ഷാ തിരിച്ചടിച്ചു

ഡൽഹിയിൽ സ്റ്റുഡന്റ്‌സ് യൂണിയന്റെ രണ്ടുദിവസത്തെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാരിനെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് വിമർശിച്ചത്. മോദി സർക്കാരിന്റെ ഒരു വർഷത്തെ ഭരണം കൊണ്ടു രാജ്യത്തിനു നേട്ടമുണ്ടായില്ലെന്ന് മന്മോഹൻ സിങ് പറഞ്ഞു. കാർഷികരംഗം പാടേ തകർന്നു. കയറ്റുമതി വർധിച്ചില്ല. പുതുതായി നിക്ഷേപങ്ങൾ ആകർഷിക്കാൻ സർക്കാരിന് കഴിഞ്ഞില്ല യുപിഎ സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ കാർബൺ കോപ്പിയാണ് മെയ്ക്ക് ഇന്ത്യ പദ്ധതിയെന്നും പറഞ്ഞു.

ലോകത്ത് സാമ്പത്തിക വളർച്ചയുള്ള രണ്ടാമത്തെ രാഷ്ട്രമായി ഇന്ത്യയെ മാറ്റിയത് യുപിഎ സർക്കാരാണ്. മോദി സർക്കാരിന്റെ പ്രവർത്തനത്തിൽ യുവാക്കൾ അടക്കമുള്ള സമൂഹം നിരാശയിലാണെന്നും മന്മോഹൻ കൂട്ടിച്ചേർത്തു. ഇതിനു മറുപടിയെന്നോണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്ന് കോൺഗ്രസ് ഇനിയും മുക്തമായിട്ടില്ലെന്ന് മോദി പറഞ്ഞു. അധികാരം പ്രധാനമന്ത്രിയുടെ ഓഫീസിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന വിമർശനം തെറ്റാണ്. പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ഭരണഘടനാ സ്ഥാപനങ്ങളാണ്. ഭരണഘടനയ്ക്ക് പുറത്തു നിന്നുള്ള അധികാര കേന്ദ്രങ്ങളുണ്ടായിരുന്നത് യുപിഎ സർക്കാരിന്റെ കാലത്താണ്. തന്റെ വിദേശ യാത്രകളെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും വാർത്താ ഏജൻസിയായ പിടിെഎയ്ക്കു നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞു.