- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ; അര ലക്ഷം രൂപ വീതം പിഴ അടക്കാൻ ഉത്തരവ്; എ പി സുന്നി പ്രവർത്തകരെ പ്രാദേശിക രാഷ്ട്രീയ തർക്കത്തെത്തുടർന്ന് വെട്ടിക്കൊന്നത് മുസ്ലിംലീഗ് പ്രവർത്തകർ
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
സഹോദരങ്ങളും സിപിഎം പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. എ പി സുന്നി പ്രവർത്തകരുമായിരുന്നു ഇവർ. പ്രാദേശിക രാഷ്ട്രീയ തർക്കത്തെത്തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്ച പൂർത്തിയായിരുന്നു.
കേസിൽ ആകെ 27 പ്രതികളാണ് ഉള്ളത്. ലീഗ് നേതാവും കാഞ്ഞിരപ്പുഴ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സിദ്ദീഖ് ആണ് ഒന്നാംപ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളിൽ ഒരാൾക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ, വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്.
2013ലാണ് കല്ലംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ(48)യും സഹോദരൻ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബർ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും സഹോദരനായ കുഞ്ഞുമുഹമ്മദിനും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിർണായക സാക്ഷി. ലീഗിന് ഏറെ സ്വാധീനമുള്ള മേഖലയിൽ ആസൂത്രിതമായി നടപ്പാക്കിയ രാഷ്ട്രീയ കൊലയെന്നായിരുന്നു സിപിഎം ആരോപണം.